പനമരം ഇരട്ടക്കൊലപാതകം; വൃദ്ധദമ്പതികളുടെ കൊലക്ക് പിന്നിൽ അയൽവാസിയായ യുവാവ് ‘അർജുൻ തന്നെ’; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
വയനാട്: നാടിനെ നടുക്കിയ പനമരം ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവൻ്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയായ നെല്ലിയമ്പം കുറുമ കോളനിയിലെ അർജുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഇറങ്ങിയോടി എലി വിഷം കഴിച്ച് അർജുൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ജൂണ്‍ 10-നാണ് പനമരത്ത് വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴെ നെല്ലിയമ്പത്ത് പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരാണ് മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
കൊലപാതകം നടന്ന 100 ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
എണ്‍പതിനായിരത്തോളം ഫോണ്‍ കോളുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തുമ്പ് ലഭിച്ചിരുന്നില്ല.
പിന്നീട് ദമ്പതികൾ താമസിച്ചിരുന്ന വീടിന്റെ പരിസത്ത് നിന്നും ലഭിച്ച വിരലടയാളമാണ് യുവാവിലേക്ക് അന്വേഷണം തിരിച്ചതെന്നാണ് വിവരം.
ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം യുവാവിനെ മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി കൈയിൽ കരുതിയിരുന്ന വിഷം കഴിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വ്യാഴാഴ്ച പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തു വന്നത്.
പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സ്റ്റേഷനിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. കൊലപാതകത്തിന്റെ പ്രേരണ എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.