ഹോട്ടല്‍മാനേജ്‌മെന്റ് ബിരുദമുള്ള ചൈനീസ് കുക്കും, സിനിമാറ്റിക് ഡാന്‍സറും, വീട് ഉണ്ടായിട്ടും അലഞ്ഞ് നടക്കുന്നവരും; പാലാ മരിയ സദനത്തിലെത്തിച്ച യാചകരുടെ പൂര്‍വ്വകാല കഥ കേട്ട് ആശ്ചര്യത്തോടെ അധികൃതര്‍; ഒപ്പം പാലാ നഗരസഭാചെയര്‍മാനോട് ഇംഗ്ലീഷില്‍ മാത്രം സംസാരിച്ച് ഞെട്ടിച്ച അന്തേവാസിയും

ഹോട്ടല്‍മാനേജ്‌മെന്റ് ബിരുദമുള്ള ചൈനീസ് കുക്കും, സിനിമാറ്റിക് ഡാന്‍സറും, വീട് ഉണ്ടായിട്ടും അലഞ്ഞ് നടക്കുന്നവരും; പാലാ മരിയ സദനത്തിലെത്തിച്ച യാചകരുടെ പൂര്‍വ്വകാല കഥ കേട്ട് ആശ്ചര്യത്തോടെ അധികൃതര്‍; ഒപ്പം പാലാ നഗരസഭാചെയര്‍മാനോട് ഇംഗ്ലീഷില്‍ മാത്രം സംസാരിച്ച് ഞെട്ടിച്ച അന്തേവാസിയും

സ്വന്തം ലേഖകന്‍

പാലാ: നഗരത്തില്‍ നിന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും സംഘവും പിടികൂടി പാലാ മരിയ സദനിലെത്തിച്ച യാചകരുടെ പൂര്‍വ്വകാല കഥകള്‍ കേട്ട് ആശ്ചര്യഭരിതരായിരിക്കുകയാണ് അധികൃതര്‍.

മൂന്നു പതിറ്റാണ്ട് മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പാസ്സായി പ്രമുഖ ഹോട്ടലില്‍ ജോലിക്കു കയറിയ രമേശിന്റെ ജീവിതത്തെ വഴിയിലേക്ക് തള്ളിവിട്ടത് ലഹരിയും തകര്‍ന്ന കുടുംബ ബന്ധങ്ങളുമാണ്. വഴിയരുകില്‍ അന്തിയുറക്കവും പകല്‍ യാചക വേഷവുമണിഞ്ഞ രമേശ് രാജ് ചില ഹോട്ടലുകളില്‍ ചൈനീസ് കുക്കായിരുന്നു. നഗരത്തില്‍ നിന്ന് തന്നെ പിടികൂടിയ മുനിസിപ്പല്‍ ചെയര്‍മാനോടും ഒപ്പമുണ്ടായിരുന്ന പോലീസിനോടും ഇംഗ്ലീഷില്‍ സംസാരിച്ച രമേശ് രാജ് മരിയ സദന്‍ ഡയറക്ടര്‍ സന്തോഷ് ജോസഫിനോടും സംസാരിച്ചത് ഇംഗ്ലീഷില്‍ തന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തില്‍ അലഞ്ഞ് നടന്ന സെബാസ്റ്റ്യന്‍ തെരുവ് സര്‍ക്കസ് കലാകാരനും സൈക്കിള്‍ അഭ്യാസിയും ഒപ്പം നല്ലൊരു സിനിമാറ്റിക്ക് ഡാന്‍സറും ആയിരുന്നു.
സതീശനാകട്ടെ നല്ലൊരു കുട നന്നാക്കുകാരനും. തെരുവില്‍ തള്ളപ്പെടും മുമ്പ് കുടുംബ ജീവിതമുണ്ടായിരുന്നവര്‍. ഭിക്ഷ യാചിച്ച് ഇവര്‍ നേടിയിരുന്നത് പ്രതിദിനം നാനൂറു മുതല്‍ 700 രൂപാ വരെയാണ്. ഉത്സവ- പെരുന്നാള്‍ സീസണുകളില്‍ ‘വരുമാനം’ ഇതിന്റെ മൂന്നിരട്ടി വരെ! പക്ഷേ തുക മുഴുവന്‍ മദ്യപാനത്തിന് ചെലവഴിക്കും.

താടിയും മുടിയും നീണ്ട് വിരൂപങ്ങളായി മാറിയ ഇവരെല്ലാം മരിയസദനിലെത്തിയതോടെ ‘മനുഷ്യ രൂപ’ത്തിലായി. സന്തോഷും സഹപ്രവര്‍ത്തകരും ചേര്‍ന്ന് താടിയും മുടിയും വെട്ടി, കുളിപ്പിച്ച് പുതുവസ്ത്രമണിയിച്ചതോടെ മിക്കവരും മിടുക്കന്മാരായി. ഭക്ഷണവും വസ്ത്രവും മരുന്നുമെല്ലാം മരിയസദനത്തില്‍ ഇവിടെ സൗജന്യമാണ്.

11 യാചകരേയാണ് പാലാ നഗരസഭാധികൃതര്‍ മരിയസദനിലെത്തിച്ചത്. ഇവരില്‍ രണ്ടു ജോടി ദമ്പതികളായിരുന്നു. ഇവര്‍ക്ക് സ്വന്തമായി വീടുണ്ടായിരുന്നതിനാല്‍ പാലാ നഗരത്തില്‍ യാചകവൃത്തിക്ക് വരരുതെന്ന നിബന്ധനയോടെ ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു.

‘വീടും കൂടുമില്ലാത്തവരെ ഞങ്ങള്‍ സംരക്ഷിക്കും. വൈകുന്നേരമാകുമ്പോഴേയ്ക്ക് ചിലര്‍ക്കൊക്കെ സ്വല്‍പ്പം അടിക്കണമെന്ന് തോന്നുകയും അത് തുറന്ന് പറയുകയും ചെയ്യും. അത് നിരുത്സാഹപ്പെടുത്തുന്നതോടെ ശാന്തരുമാകും. രണ്ട് വര്‍ഷം മുമ്പ് ഇവിടുത്തെ യാചക പുനരധിവാസ കേന്ദ്രത്തില്‍ വന്ന് നല്ല മനുഷ്യരായി മാറിയ ചിലരെയാണ് പുതുതായി വന്നവരെ നോക്കാനും ചുമതലപ്പെടുത്തിയിട്ടുള്ളത്. പതിയെ ഇവര്‍ സാധാരണ ജീവിതത്തിലേക്ക് വരികയാണ്, സന്തോഷത്തിലേക്കും’ – മരിയ സദന്‍ സന്തോഷ് പറഞ്ഞു.

 

Tags :