ഹൃദയം മാറ്റി വെച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ,കരളും രണ്ടു വൃക്കകളും മറ്റു മൂന്നു രോഗികൾക്ക് ; മസ്തിഷ്ക മരണം സംഭവിച്ച രാജ ഇനി നാലു പേരിലൂടെ ജീവിക്കും
കോട്ടയം : മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ എം. രാജ (38)യുടെ ഹൃദയം ഇനി ആലപ്പുഴ സ്വദേശിയായ 26 കാരൻ്റെ ശരീരത്തിൽ മിടിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരണം മുന്നിൽ കണ്ട് കഴിയുകയായിരുന്ന യുവാവിനാണ് രാജയുടെ ഹൃദയം പുതു ജീവനേകിയത്.
തൻ്റെ കരളും രണ്ടു വൃക്കകളും മറ്റു മൂന്നു രോഗികൾക്ക് നൽകി അവരെ ജീവിതത്തിൻ്റെ വഴിയിൽ തിരികെ എത്തിച്ചിട്ടാണ് രാജയുടെ മടക്കം. ഡ്രൈവറായ രാജയെ തലയ്ക്കുള്ളിലെ രക്തസ്രാവം കാരണമാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് രാജയുടെ കുടുംബം അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിയുകയും, അവയവങ്ങള്‍ ദാനം ചെയ്യാൻ തയ്യാറാവുകയുമായിരുന്നു.
ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്. കാര്‍ഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്. ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുക്കുകയായിരുന്നു. രാത്രിയില്‍ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. അതിരാവിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. രാവിലെ 10 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മസ്തിഷ്‌ക മരണ നിര്‍ണയവും അവയവ വിന്യാസവും ശസ്ത്രക്രിയകള്‍ക്ക് ഏകോപനവും നടത്തിയത് സര്‍ക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ കെ. സോട്ടോയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അവയവം ദാനം നല്‍കിയ രാജയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിക്കുകയും ചെയ്തു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ മെഡിക്കല്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു കഴിഞ്ഞത്.
അവയവം നല്‍കിയ മറ്റു രോഗികള്‍ ആരൊക്കെയാണെന്ന് ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അവരെല്ലാം അവയവം ലഭിച്ചതോടെ രോഗമെല്ലാം മാറി പുതു ജീവിതത്തിലേക്ക് എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പൂര്‍ണ്ണ വിശ്വാസം. അന്തരിച്ച രാജയുടെ ഭാര്യ എല്ലിസുമിത നാഗര്‍കോവില്‍ കോടതിയിലെ താത്ക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്.