സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഭക്ഷണം ഓർഡർ ചെയ്തു; 4800 രൂപയുടെ ഭക്ഷണ ബില്ല് ഓണ്‍ലൈനായി അടക്കാന്‍ അക്കൗണ്ട് നമ്പറും എ.ടി.എം കാര്‍ഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ടു; സംശയം തോന്നിയ ഹോട്ടലുടമ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖിക
കോട്ടയം: ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഹോട്ടല്‍ ഉടമയില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ പണം തട്ടാന്‍ ശ്രമം.
കുമരകം കൈപ്പുഴമുട്ടില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലിലെ ഷിബുവാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച വൈകീട്ടാണ് ഷിബുവിൻ്റെ ഫോണില്‍ വിളിച്ച് കുമരകം താജ് ഹോട്ടലില്‍ താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥരായ തങ്ങള്‍ക്ക് ഭക്ഷണം വേണമെന്ന് ഹിന്ദിയില്‍ ആവശ്യപ്പെട്ടത്.
4800 രൂപയുടെ ഭക്ഷണ ബില്ല് ഓണ്‍ലൈനായി അടക്കാന്‍ ഷിബുവിൻ്റെ അക്കൗണ്ട് നമ്പറും ഒപ്പം എ.ടി.എം കാര്‍ഡ് നമ്പറും വാട്സ് ആപ്പില്‍ ആവശ്യപ്പെട്ടു. സൈന്യത്തിൻ്റെ പേരിലുള്ള പണമിടപാട് ആയതുകൊണ്ട് എ.ടി.എം കാര്‍ഡ് നമ്ബറും ഒ.ടി.പിയും വേണമെന്ന് പറഞ്ഞു.
ഷിബുവിൻ്റെ എ.ടി.എം കാര്‍ഡ് നമ്ബര്‍ കൊടുത്തതോടെ മൊബൈലില്‍ ഒ.ടി.പി വന്നു. ഒ.ടി.പി നമ്പര്‍ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു ഹിന്ദിക്കാരന്‍ പിന്നെയും വിളിച്ചത്തോടെയാണ് ഷിബുവിന് സംശയം തോന്നിയത്.
ഷിബു ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുക്കാന്‍ തയാറാകാതെ വന്നതോടെ അയാള്‍ ദേഷ്യപ്പെട്ട് ഫോണ്‍വെക്കുകയായിരുന്നു.
മൊബൈലില്‍ വന്ന മെസേജ് പരിശോധിച്ചപ്പോള്‍ 50,000 രൂപക്ക് മുകളില്‍ പിന്‍വലിക്കാനുള്ള രീതിയില്‍ ഒ.ടി.പി ആയിരുന്നെന്നും മൊബൈല്‍ ഫോണ്‍ ഉടന്‍ ഓഫാക്കിയതായും ഷിബു പറഞ്ഞു.