ദേഹമാസകലം വ്രണം വന്ന വീട്ടമ്മയ്ക്ക് നല്‍കിയത് മന്ത്രവാദ ചികിത്സ; രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറാകാതെ ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത് ദാരുണാന്ത്യം; നൂർജഹാൻ്റെ മകൾ മരിച്ചതും മന്ത്രവാദ ചികിത്സയെ തുടർന്ന്; പരാതി നല്‍കി കുടുംബം

ദേഹമാസകലം വ്രണം വന്ന വീട്ടമ്മയ്ക്ക് നല്‍കിയത് മന്ത്രവാദ ചികിത്സ; രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറാകാതെ ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത് ദാരുണാന്ത്യം; നൂർജഹാൻ്റെ മകൾ മരിച്ചതും മന്ത്രവാദ ചികിത്സയെ തുടർന്ന്; പരാതി നല്‍കി കുടുംബം

സ്വന്തം ലേഖിക

കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍ മരിച്ച സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ജമാലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം രംഗത്ത്.

രോഗത്തിന് ചികിത്സ നല്‍കുന്നതിന് പകരം മന്ത്രവാദത്തിലൂടെ മാറ്റാമെന്ന നിലപാടാണ് ഈ വീട്ടമ്മയുടെ ജീവന്‍ കവര്‍ന്നത്. ദേഹമാസകലം വ്രണം വന്ന നൂര്‍ജഹാനെ ഭര്‍ത്താവ് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നു വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്നു രോഗം ഭേദമായെങ്കിലും തുടര്‍ചികിത്സ നല്‍കാതെ വീണ്ടും ഭര്‍ത്താവ് ഇവരെ മന്ത്രവാദ ചികിത്സയിലേക്കു മാറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.

നൂര്‍ജഹാന്റെ ഒരു മകളും ചികിത്സ കിട്ടാതെ മരിച്ചെന്നും കുടുംബം ആരോപിച്ചു. ഒന്നര വയസുകാരിയായ മകള്‍ക്ക് തലയ്ക്ക് ട്യൂമര്‍ ബാധിച്ചിട്ടും ചികിത്സ നല്‍കിയില്ല. അന്നും മന്ത്രവാദ ചികിത്സയാണ് നടത്തിയത്.

ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജമാല്‍ അനുവദിച്ചില്ലെന്നും ചികിത്സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകള്‍ മരിച്ചതെന്നും നൂര്‍ജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി നൂര്‍ജഹാന് തൊലിപ്പുറമെ വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെയും കൊണ്ട് ആലുവയിലേക്ക് പോയ ജമാല്‍ പുലര്‍ച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.

മതിയായ ചികിത്സ നല്‍കാതെയാണു മരണമെന്നാരോപിച്ചു ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. നൂര്‍ജഹാന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തും.