ദൈവങ്ങൾക്കും നിപയെ പേടി: നിപ്പയെ പേടിച്ച് ആമ്പലവും പള്ളിയും മോസ്‌കും പൂട്ടി; തൊഴാനാളില്ലാതെ ദൈവങ്ങൾ

ദൈവങ്ങൾക്കും നിപയെ പേടി: നിപ്പയെ പേടിച്ച് ആമ്പലവും പള്ളിയും മോസ്‌കും പൂട്ടി; തൊഴാനാളില്ലാതെ ദൈവങ്ങൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: ഒരു നല്ല പനി വന്നാൽ തീരുന്നതേയുള്ളൂ മലയാളിയുടെ വിശ്വാസമെന്ന് ഒന്നു കൂടി ഉറപ്പായി. നിപ്പയെന്ന മാറാവ്യാധി ഭയപ്പെടുത്തിയതോടെ ക്ഷേത്രങ്ങളും പള്ളികളും മോസ്‌കുകളും ഒരു പോലെ വിജനമായി. പെരുന്നാൾ കാലമായിട്ടും മോസ്‌കുകളിൽ പ്രാർത്ഥനയ്ക്ക് പോലും ഒരാളും എത്തുന്നില്ല. ക്ഷേത്രങ്ങളിൽ തിരുമേനി പോലും വരാതെയായി. പൂജയും പ്രാർത്ഥനയുമില്ലാതെ പല ക്ഷേത്രങ്ങളിലും നിത്യപൂജ പോലും നടക്കുന്നില്ല. ഇന്നലെ ഞായറാഴ്ചയായിട്ടു പോലും പള്ളികളിൽ കുറബാനയും ആളനക്കവും ഇല്ലാതെയായി. ഇതോടെ നിപ്പയെ പേടിച്ച് ദൈവങ്ങളെ പോലും മനുഷ്യനു വിശ്വാസമില്ലാതെയായി.
പുണ്ണ്യമാസത്തിൽ പ്രദേശത്ത് ഇതുവരെ സമൂഹ നോമ്പുതുറ പോലും നടന്നിട്ടില്ലെന്നാണ് പ്രദേശികമായി ലഭിക്കുന്ന വിവരം. പത്താം നോമ്പ് മുതൽ മലബാർ ജില്ലകളിൽ സമൂഹ നോമ്പുതുറകളുടെ സമയമാണ്. വിവിധ മഹല്ലുകൾ കേന്ദ്രീകരിച്ചും, സംഘടനകൾ കേന്ദ്രീകരിച്ചുമായി നൂറുകണക്കിന് നോമ്പു തുറകളാണ് പുണ്ണ്യമാസത്തിൽ പേരാമ്പ്രയിലും കോഴിക്കോടിന്റെ പരിസര പ്രദേശങ്ങളിലുമായി നടക്കുന്നത്.
എന്നാൽ പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമായി ഇതുവരേയും ഒരു നോമ്പ് തുറ പോലും നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒന്നിന് പുറകേ ഒന്നായി മരണങ്ങൾ സംഭവിച്ച് കഴിഞ്ഞ് ജനങ്ങൾ, ശാന്തമായി വരുന്നതിനിടെയാണ് വീണ്ടും, അതീവ ജാഗ്രത നിർദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെയാണ് പേരാമ്പ്ര നഗരത്തിൽ പോലും ആളില്ലാതെയായത്. പുണ്യമാസം ആയിട്ടുംകൂടി ഫ്രൂട്ട്സ് കച്ചവടക്കാർ പ്രദേശത്തൊന്നുമില്ല. കോഴിക്കോട് മിഠായി തെരുവിന്റെ അവസ്ഥയും വിത്യസ്തമല്ല.
നോമ്പുകാലമായാൽ പലഹാരങ്ങളുടേയും, ഫ്രൂട്ട്സിന്റേയും നിരവധി കച്ചവടക്കാരെയാണ് മിഠായി തെരുവിൽ കാണാനാവുക. എന്നാൽ ഇത്തവണ തിരക്ക് പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണെന്നാണ് മിഠായി തെരുവിലെ കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നത്. നോമ്പ് പതിനഞ്ചിന് ശേഷം വിവിധ ഫെസ്റ്റുവെല്ലുകളും കോഴിക്കോട് നടക്കാറുണ്ട്. ഇവയെല്ലാം മാറ്റിവെയ്ക്കുകയോ, അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്ത് അവസ്ഥയാണ്.
ഇതിനിടെ വിവിധ ക്രിസ്ത്യൻ സഭകൾ കോഴിക്കോടിന്റെ ഗ്രാമപ്രദേശങ്ങളിൽ നിശ്ചയിച്ചിരുന്ന പ്രാർത്ഥന ശുശ്രൂഷകൾ മാറ്റിവെച്ചു. ഇത് യുക്തി വാദി ഗ്രൂപ്പുകളിൽ വലിയ പരിഹാസത്തിനിടയാക്കിയിട്ടുണ്ട്. മഠത്തിൽ ക്ഷേത്രം, എളമരൻ കുളങ്ങര ഭഗവതി ക്ഷേത്രം, കൂതാളി തെരു മഹാഗണപതി ക്ഷേത്രം തുടങ്ങിയ പ്രദേശത്തെ ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങൾ എത്തുന്നത് നന്നേ കുറഞ്ഞു. പേരാമ്പ്ര ടൗൺ മസ്ജിദ്, കക്കാട് ജുമാ മസ്ജിത് തുടങ്ങിയിടങ്ങളിലും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പോലും വിശ്വാസികൾ തീരെ കുറവായിരുന്നു.