രാത്രികാലങ്ങളില്‍ സ്ഥിരമായി പണിയെടുക്കുന്നവരാണോ….? എന്നാൽ ഈ ജീവിതശൈലി രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്; കരുതിയിരിക്കുക….!
സ്വന്തം ലേഖിക
കോട്ടയം: രാത്രികാലങ്ങളില്‍ സ്ഥിരമായി ജോലിയെടുക്കുന്നവരുടെ ജീവിതരീതി സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായിരിക്കും.
ഇത്തരക്കാരുടെ ദിവസേനെയുള്ള ഉറക്കം, ഭക്ഷണക്രമം എന്നിവയെല്ലം ജോലി ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടിരിക്കും. അതിനാല്‍ സാധാരണക്കാരില്‍ നിന്നും വിഭിന്നമായ ജൈവഘടികാരമായിരിക്കും രാത്രികാലങ്ങളിലെ ഷിഫ്റ്റുകളില്‍ പണി ചെയ്യുന്നവര്‍ക്കുണ്ടാവുക.
ഇത്തരക്കാരില്‍ ഒരു ജീവിത ശൈലി രോഗത്തിന്റെ സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
രാത്രി മുഴുവന്‍ നീളുന്ന ഷിഫ്റ്റുകളുള്ളവര്‍ക്ക് പകല്‍ സമയങ്ങളില്‍ പണിയെടുക്കുന്നവേരക്കാള്‍ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാദ്ധ്യത കൂടുതലാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്.
ഉറക്കത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഹോര്‍മോണായ മെലാടോണിന്റെ ഉത്പാദനം വഴി മനുഷ്യശരീരത്തിലെ സ്വാഭാവികമായ ഉറക്ക-ഉണര്‍വ് പ്രക്രിയ നിയന്ത്രിക്കപ്പെടുന്നുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ സ്ഥിരമായി ഉണര്‍ന്നിരിക്കുന്നത് വഴി ഈ ചക്രത്തിന്റെ പ്രവര്‍ത്തനഗതിയില്‍ മാറ്റമുണ്ടാവുകയും ഇത് വഴി ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിക്കുന്നതിലേയ്ക്കും വഴിവെയ്ക്കാം.
ഇത് ശരീരത്തിലെ ഗ്ളൂക്കോസിന്റെ അളവിനെ ബാധിക്കുകയും ടൈപ്പ്-2 പ്രമേഹ രോഗത്തിലേയ്ക്കടക്കം നയിക്കാനും സാദ്ധ്യതയുണ്ടെന്നാണ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ വെളിപ്പെടുത്തുന്നത്.
രാത്രി ഷിഫ്റ്റില്‍ പണിയെടുക്കുന്നവരുടെ ഉറക്കം മാത്രമല്ലാതെ ഭക്ഷണക്രമവും പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമാകാം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് വഴി കലോറി കൊഴുപ്പിന്റെ രൂപത്തിലായിരിക്കും സംഭരിക്കപ്പെടുക എന്നതാണ് ഇതിന് കാരണം. ഇത്തരക്കാര്‍ ആരോഗ്യപരമായ ഭക്ഷണ രീതി, ചിട്ടയായ ആരോഗ്യപരിശോധനകള്‍ എന്നിവ ശീലമാക്കേണ്ടതാണ്.