യക്ഷി വസിക്കുന്നതായി വിശ്വാസം; പരിഹാരക്രിയകൾക്ക് ശേഷം ദേശീയപാതാ വികസനത്തിനായി ആലപ്പുഴയിലെ ഒറ്റപ്പന മുറിച്ചുമാറ്റി

യക്ഷി വസിക്കുന്നതായി വിശ്വാസം; പരിഹാരക്രിയകൾക്ക് ശേഷം ദേശീയപാതാ വികസനത്തിനായി ആലപ്പുഴയിലെ ഒറ്റപ്പന മുറിച്ചുമാറ്റി

സ്വന്തം ലേഖകൻ

ആലപ്പുഴ :
ദേശീയപാതയ്ക്ക് സമീപം പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച്‌ മാറ്റി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ദേശീയപാതാ വികസനത്തിനായി പന മുറിച്ച് മാറ്റിയത്.

ഒറ്റപ്പനയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നത് വരെ പന മുറിച്ച്‌ മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷം മാത്രം മുറിച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസികളുടെ അഭ്യര്‍ഥന.

ദേശീയ പാതയിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന പന. ദേശീയപാതവികസനത്തിനായി സമീപത്തെ മുഴുവന്‍ മരങ്ങളും കെട്ടിടങ്ങളും മാറ്റിയപ്പോള്‍ വിശ്വാസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഈ പന മാത്രം അധികൃതര്‍ മാറ്റിനിര്‍ത്തി.

പൂരം ഉല്‍സവത്തിന് പള്ളിവേട്ട തുടങ്ങുന്നത് ഈ പനയുടെ ചുവട്ടില്‍ നിന്നാണ്. അതുകൊണ്ട് ഉല്‍സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യം. മാത്രമല്ല, ഭഗവതിയുടെയും യക്ഷിയുടെയും അനുമതി വാങ്ങണം. ഒടുവില്‍ ഉല്‍സവം സമാപിച്ച്‌, തന്ത്രിയുടെ മേല്‍നോട്ടത്തില്‍ പരിഹാരക്രിയകള്‍ കൂടി നടത്തിയ ശേഷമാണ് ഇപ്പോള്‍ മരം മുറിച്ചത്.

തലമുറകള്‍ കൈമാറിവന്ന, നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയ ഈ പന, ചരിത്രത്തിലേക്ക് മറയുന്നത് കാണാൻ രാവിലെ മുതല്‍ തന്നെ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.