തുഷാർ വെള്ളാപ്പാള്ളിയുടെ ചതിയിൽപ്പെട്ട് ജയിലിൽ വരെ കിടന്നു: തുഷാറിന്റെ ഇരകളിൽ ഒരാൾ മാത്രമാണ് താനെന്ന് നാസിൽ അബ്ദുള്ള
അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിയുടെ ചതി മൂലം തനിക്ക് നേരിടേണ്ടി വന്നത് ജയില്‍ വാസം ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളാണെന്ന് വണ്ടിചെക്കു കേസിലെ പരാതിക്കാരന് തൃശൂര്‍ പുതിയകാവില്‍ നാസില്‍ അബ്ദുള്ള. ഗള്‍ഫില്‍ തുഷാറിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും തുഷാറിന്റെ സ്വാധീനത്തെ ഭയന്ന് പണം ലഭിക്കാത്ത വ്യക്തികളാരും രംഗത്ത് വന്നില്ലെന്നും നാസില്‍ പറഞ്ഞു.
ബിടെക് ബിരുദധാരിയാണ് നാസില്‍ അബ്ദുല്ല. ജോലി ഉപേക്ഷിച്ച് പഠിച്ച മേഖലില്‍ തന്നെ ബിസിനസിനായാണ് ദുബൈയില്‍ ഹാര്‍മണി എന്ന ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനം തുടങ്ങുന്നത്. തുഷാര്‍ വെള്ളാപ്പള്ളി നടത്തിയിരുന്ന ബോയിങ് കണ്‍സ്ട്രേഷന്‍സിന്റെ ഉപകരാര്‍ ഏറ്റെടുക്കുന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഉമ്മുല്‍ഖുവൈനിലെ ഒരു പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടും തുഷാറിന്റെ കമ്പനി പണം നല്‍കിയില്ല, നാസില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങി.
അതോടെ ആറു മാസത്തോളം നാസിലിന് ജയിലില്‍ കഴിയേണ്ടിവന്നു. രണ്ടു വര്‍ഷത്തിലേറെയെടുത്തു നിയമനടപടികള്‍ തീര്‍പ്പാക്കാന്‍. വഞ്ചിക്കപ്പെട്ട നാസിലിനെ സഹായിക്കാനോ പ്രതിസന്ധിഘട്ടത്തില്‍ കൂടെ നില്ക്കുവാനോ അന്ന് സര്‍ക്കാറോ സംഘടനകളോ പ്രമുഖ വ്യക്തികളോ മുന്നോട്ടുവന്നില്ലെന്നും നാസിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ തുഷാറിന്റെ കമ്പനിയിൽ നിന്ന് പണം ലഭിക്കാത്ത നിരവധിപ്പേർ വേറെയുമുണ്ട്. അവരില്‍ പലരും ഇത്രയും സ്വാധീനമുള്ള വ്യക്തിക്കെതിരെ കേസുമായി മുന്നോട്ടുപോവാന്‍ ധൈര്യമില്ലാത്തതു കൊണ്ട് നഷ്ടം സഹിച്ച് ജീവിക്കുകയാണ്. ഒത്തുതീര്‍പ്പിന് താന്‍ ഇനിയും തയ്യാറാണ്. നിയമ നടപടികളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ
നാസില്‍ അബ്ദുല്ല നല്‍കിയ പരാതിയയെ തുടര്‍ന്ന് അജ്മാന്‍ പോലിസ് നാട്ടിലുള്ള പ്രതിയെ പിടികൂടാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു. തുഷാറിന്റെ പേരില്‍ ഉമ്മുല്‍ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരില്‍ അജ്മാന്‍ പോലിസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുല്‍ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വില നല്‍കാമെന്നേറ്റപ്പോള്‍ തുഷാര്‍ പോലിസ് ഒരുക്കിയ കെണിയില്‍ വീണു. ദുബയിലെ ഒരു ഹോട്ടലില്‍ കച്ചവടം ഉറപ്പിക്കാനെത്തിയപ്പോള്‍ തുഷാറിനെ പോലിസ് അറസ്റ്റ് ചെയ്ത് അജ്മാന്‍ നുഐമിയ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു.