ഭർത്താവില്ലാത്ത കൈപ്പുഴ സ്വദേശി ജന്മം നൽകിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് വെള്ളം നിറച്ച ബക്കറ്റിൽ: കുട്ടിയുടെ മരണകാരണം വ്യക്തമാകാൻ പോസ്റ്റുമോർട്ടത്തിന് കാത്ത് ഗാന്ധിനഗർ പൊലീസ്; പൂർണ ഗർഭിണിയായ യുവതി വീട്ടുകാരിൽ നിന്നും ഗർഭവിവരം മറച്ചു 

ഭർത്താവില്ലാത്ത കൈപ്പുഴ സ്വദേശി ജന്മം നൽകിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് വെള്ളം നിറച്ച ബക്കറ്റിൽ: കുട്ടിയുടെ മരണകാരണം വ്യക്തമാകാൻ പോസ്റ്റുമോർട്ടത്തിന് കാത്ത് ഗാന്ധിനഗർ പൊലീസ്; പൂർണ ഗർഭിണിയായ യുവതി വീട്ടുകാരിൽ നിന്നും ഗർഭവിവരം മറച്ചു 

ക്രൈം ഡെസ്‌ക്

ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തം വാർന്നൊഴുകി, അലറിക്കരഞ്ഞെടുത്തിയ 28 കാരിയായ നഴ്‌സിന്റെ കുട്ടിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. പ്രസവത്തോടെ കുട്ടി മരിച്ചതായി നഴ്‌സ് അവകാശപ്പെടുമ്പോഴും, കുട്ടിയുടെ മൃതദേഹം വെള്ളം നിറച്ച ബക്കറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ബാക്കിയാകുന്നത്. പ്രസവത്തോടെ തന്നെ കുട്ടി മരിച്ചു എന്ന നഴ്‌സിന്റെ മൊഴിയിലെ ദുരൂഹത അകറ്റാൻ പോസ്റ്റ്‌മോർട്ടത്തിനും, ഇതിനു ശേഷമുള്ള റിപ്പോർട്ടിനുമായി കാത്തിരിക്കുകയാണ് പൊലീസ്.

ഓണത്തിന്റെ അവധിയ്ക്കായാണ് രണ്ടു മാസം മുൻപ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ 28 കാരി കൈപ്പുഴയിലെ വീട്ടിലെത്തിയത്. ഇവരുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഉപേക്ഷിച്ചു പോയിരുന്നു. രണ്ടു മാസം മുൻപ് വീട്ടിലെത്തിയെങ്കിലും ഇവർ ഗർഭിണിയാണ് എന്ന വിവരം വീട്ടുകാരിൽ നിന്നും അയൽവാസികളിൽ നിന്നും അടക്കം മറച്ചു വച്ചിരുന്നതായി പൊലീസ് പറയുന്നു. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചും, വീടിനുള്ളിൽ നിന്നു പുറത്തിറങ്ങുന്നത് കുറച്ചുമാണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ, പ്രസവതീയതി അടുത്തതോടെ ഇവർ ഇടയ്ക്ക് ഡൽഹിയിലേയ്ക്കു പോകാൻ ശ്രമവും നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രസവം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാവിലെ തന്നെ അച്ഛനും അമ്മയും ജോലിയ്ക്കു പോയിരുന്നു. ഉച്ചയോടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി പ്രസവിക്കുകയായിരുന്നു. തുടർന്ന് അമിത രക്തസ്രാവമുണ്ടായതായി പറഞ്ഞ് അച്ഛനെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി. ഇതിനിടെ കുട്ടി മരിച്ചതായും, കുട്ടിയെ ബക്കറ്റിനുള്ളിൽ ഒളിപ്പിച്ചതായുമാണ് യുവതിയുടെ മൊഴി.

അച്ഛൻ എത്തിയപ്പോൾ അമിത രക്തസ്രാവമുണ്ടാകുന്നെന്നും കാരണമെന്താണെന്നറിയില്ലെന്നുമായി യുവതിയുടെ വാദം. തുടർന്ന് യുവതിയും അച്ഛനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. ഇവിടെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർ വിവരം ഗാന്ധിനഗർ പൊലീസിനു കൈമാറുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കൈപ്പുഴയിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ നിറച്ച വെള്ളത്തിനുള്ളിൽ നിന്നും കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം ചെയ്യും.