കോട്ടയം കുറിച്ചിയിൽ വൃദ്ധ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതെന്നു സൂചന; സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ
കോട്ടയം: കുറിച്ചി കേളൻകവലയിൽ വയോജന ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ലോട്ടറിക്കച്ചവടക്കാരനായ കുറിച്ചി കേളൻകവല കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി (80) കുഞ്ഞമ്മ (78) എന്നിവരെയാണ് ഇന്നു രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞമ്മയെ ഹാളിനുള്ളിലും ഗോപിയെ അടുക്കളയിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും തമ്മിൽ സാധാരണ വീടിനുള്ളിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ വഴക്കുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇരുവരെയും കാണുന്നതിനായി കുഞ്ഞമ്മയുടെ സഹോദരൻ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കുഞ്ഞമ്മയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന്, ഇയാൾ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് അടുക്കളയിൽ ഗോപിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരൻ നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചത്. തുടർന്ന്, ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും.