മുൻവൈരാഗ്യത്തെ തുടർന്ന് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു: പ്രാണരക്ഷാർത്ഥം തോട്ടിൽ ചാടിയ ഡ്രൈവർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് കുറവിലങ്ങാട് മോനിപ്പള്ളി സ്വദേശി; കുത്തിയത് വൈദ്യുതി മുടങ്ങിയ സമയത്ത്

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു: പ്രാണരക്ഷാർത്ഥം തോട്ടിൽ ചാടിയ ഡ്രൈവർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് കുറവിലങ്ങാട് മോനിപ്പള്ളി സ്വദേശി; കുത്തിയത് വൈദ്യുതി മുടങ്ങിയ സമയത്ത്

സ്വന്തം ലേഖകൻ

മോനിപ്പള്ളി: മുൻ വൈരാഗ്യത്തെ തുടർന്ന് ടാക്‌സി ഡ്രൈവറായ യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. കുത്തേറ്റ് പ്രാണരക്ഷാർത്ഥം സമീപത്തെ തോട്ടിൽ ചാടിയ യുവാവ് വെള്ളത്തിൽ നിന്നു കരയ്‌ക്കെത്തിച്ചെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. കുറവിലങ്ങാട് മോനിപ്പള്ളി ചേറ്റുകുളം വെള്ളാമ്പാട്ട് ഗോപിയുടെ മകൻ സജികുമാറിനെ (40)യാണ് അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിലെ പ്രതിയായ ചേറ്റുകുളം സ്വദേശി ധനൂപിനെ (നമ്പോലൻ) രാത്രി വൈകി പൊലീസ് പിടികൂടി. പുല്ല് വെട്ട് തൊഴിലാളിയായ നമ്പോലൻ മുൻപ് മറ്റൊരാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ്.
ഉഴവൂരിൽ ഓട്ടോഡ്രൈവറായിരുന്ന സജി, ഇപ്പോൾ ചേറ്റുകുളം ഭാഗത്ത് ടാക്‌സ് ഓടിക്കുകയാണ്. ചേറ്റുകുളത്ത് ചീട്ടുകളിക്കുന്നതിനെച്ചൊല്ലി നേരത്തെ സജിയും, നമ്പോലനും തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കനത്ത മഴയ്ക്ക് ശേഷം വൈദ്യുതി മുടങ്ങിയ സമയത്തായിരുന്നു കത്തിക്കുത്ത് ഉണ്ടായത്. ഈ സമയത്ത് സജിയും നമ്പോലനും ചേറ്റുകുളം കവലയിൽ നേർക്കുനേർ എത്തി. ഇതോടെ നമ്പോലൻ സജിയെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. നിന്നെ കൊല്ലുമെടാ എന്ന ് ഭീഷണിപ്പെടുത്തി നമ്പോലൻ പാഞ്ഞെത്തിയതോടെ സജി ഓടി സമീപത്തെ ബ്രദേഴ്‌സ് ആട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബിന്റെ കെട്ടിടത്തിനുള്ളിലേയ്ക്ക് കയറി. കയ്യിൽ ഊരിപ്പിടിച്ച കത്തിയുമായി നമ്പോലനും പിന്നാലെ എത്തി. ബ്രദേഴ്‌സ് ക്ലബിനുള്ളിൽ വച്ച് നമ്പോലൻ സജിയെ കുത്തി വീഴ്ത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റത്തോടെ സജി നിലവിളിച്ചുകൊണ്ടു പുറത്തേയ്ക്ക് ഓടി. പ്രാണരക്ഷാർത്ഥം ഓടിയ സജി ചെന്നു ചാടിയത് സമീപത്തെ തോട്ടിലായിരുന്നു. കത്തിയുമായി അലറിവിളിച്ച് നമ്പോലനും ഓടിയെത്തി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ നമ്പോലൻ കത്തിയുമായി സമീപത്തെ വഴിയിലൂടെ ഓടിരക്ഷപെട്ടു. നാട്ടുകാർ ചേർന്ന് സജിയെ തോട്ടിൽ നിന്നും പുറത്തെടുത്തെങ്കിലും, മുറവിൽ ചെളികയറിയ സജി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേകൊല്ലപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസും നാട്ടുകാരും ചേർന്ന്   പ്രദേശത്ത് നമ്പോലനായി തിരച്ചിൽ നടത്തി. രാത്രി വൈകി ഇവിടുത്തെ  ഒളി സങ്കേതത്തിൽ നിന്ന് പ്രതിയെ പിടികൂടി.   സജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ടെ ഭാര്യ: സിനി (മൂവാറ്റുപുഴ). ഒൻപത് മാസം പ്രായമുള്ള മകളുണ്ട്.
എന്നാൽ, വൈദ്യുതി മുടങ്ങിയതിനാൽ സംഭവിച്ചത് എന്താണെന്ന് വ്യക്തതയില്ലെന്നാണ് നാട്ടുകാർ പൊലീസിനു നൽകിയ മൊഴി. സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.