അനന്തലാലിനെന്താ കൊമ്പുണ്ടോ? കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്ന നിരവധി ഉദ്യോഗസ്ഥർ പടിക്ക് പുറത്ത്; പുരാവസ്തു തട്ടിപ്പുകാരൻ മോൺസൻ മാവുങ്കലിനോട് അക്കൗണ്ടിൽ പണം വാങ്ങിയതായി തെളിഞ്ഞിട്ടും അനന്തലാലിന് നേരെയുള്ള നടപടി സ്ഥലം മാറ്റത്തിലൊതുക്കി; ഉയർന്ന ഉദ്യോഗസ്ഥരുടെ ശിങ്കിടി ആയാൽ നടപടി കുറയുമോ…..?
സ്വന്തം ലേഖകൻ
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.
കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ വലിയ വിമർശനമാണ് ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്ന നിരവധി ഉദ്യോഗസ്ഥർ പടിക്ക് പുറത്ത് നിൽക്കുമ്പോഴാണ് പുരാവസ്തു തട്ടിപ്പുകാരൻ മോൺസൻ മാവുങ്കലിനിനോട് അക്കൗണ്ടിൽ പണം വാങ്ങിയെന്ന് തെളിഞ്ഞ അനന്തലാലിന് നേരെയുള്ള നടപടി സ്ഥലം മാറ്റതിലൊതുക്കിയത്. ഇതോടെ പൊലീസിൽ രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്ന ആരോപണം ശക്തമാണ്. എറണാകുളം ടൗൺ കേന്ദ്രീകരിച്ച് മാത്രം ജോലി ചെയ്യുന്ന അനന്തലാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രീയപ്പെട്ടവനാണ്.
വിവാദ തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്. കൊച്ചി മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്‌ഐ എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും അക്കൗണ്ടിലൂടെ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.
മോന്‍സന്റെ തട്ടിപ്പ് പുറത്ത് വരും മുൻപായിരുന്നു പണം സ്വീകരിച്ചത്. തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മോന്‍സന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത് പുറത്തായത്. റോയ് വയലാട്ട് ഉള്‍പ്പെട്ട മോഡലകളുടെ അപകട മരണ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് അനന്ത ലാല്‍.
ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.
ഇവര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്. മോന്‍സനില്‍ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ കടമായിട്ടാണ് പണം കൈപ്പറ്റിയതെന്നാണ് ഇരുവരുടേയും മൊഴി.