സ്റ്റാർക്ക് സ്റ്റാർ ആകുമോ; 24.75 കോടി മുടക്കി കൊൽക്കത്ത വാങ്ങിയ ഓസ്ട്രേലിയൻ ക്രിക്കറ്റർ മിച്ചൽ സ്റ്റാർക്കിന്റെ ഒരു പന്തിനു 7.36 ലക്ഷം, ഒരു ഓവറിനു 44 ലക്ഷവും.
സ്വന്തം ലേഖകൻ
കൊൽക്കത്ത : 2024 ഐപിഎല്‍ താര ലേലത്തില്‍ ‘സ്റ്റാര്‍’ ആയി മാറി സ്റ്റാര്‍ക്ക് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു . 24.75 കോടിയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് ഓസ്‌ട്രേലിയൻ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക ആണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുജറാത്ത് ടൈറ്റൻസും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് താരത്തിനായി പോരടിച്ചത്. ലേലം 20 കോടി കടന്നതോടെ ഗുജറാത്ത് ടൈറ്റൻസിനു തലകുനിക്കേണ്ടി വന്നു. 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കെകെആര്‍ റാഞ്ചി. 2018 ലും കെകെആറിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് പിന്മാറി. ഐപിഎല്ലില്‍ സജീവമല്ലാതിരുന്ന സ്റ്റാര്‍ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി രണ്ട് സീസണുകള്‍ മാത്രമാണ് കളിച്ചത് എന്നതും ശ്രദ്ധേയമാണ്.
സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലത്തിന്റെ കണക്ക് ഒന്ന് നോക്കാം. ലീഗ് ഘട്ടത്തില്‍ 14 മത്സരങ്ങള്‍ കളിച്ചാല്‍ സ്റ്റാര്‍ക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,76,78,571 രൂപയാണ്. കെകെആര്‍ പ്ലേഓഫിലേക്കും ഫൈനലിലേക്കും കൂടി യോഗ്യത നേടിയാല്‍ ആകെ 16 മത്സരങ്ങള്‍. അപ്പോള്‍ സ്റ്റാര്‍ക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,54,68,750 രൂപ.
ടൂര്‍ണമെന്റില്‍ ഒരു പന്തിന് സ്റ്റാര്‍ക്കിന്റെ വില എത്രയാണെന്ന് നോക്കാം. ഒരു മത്സരത്തില്‍ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയാല്‍ 24 പന്തുകളാണ് സ്റ്റാര്‍ക് എറിയുക. 14 മത്സരങ്ങളില്‍ നിന്നാകെ 336 പന്തുകള്‍. അങ്ങനെ കണക്കാക്കിയാല്‍ ഒരു പന്തെറിയാന്‍ കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി ചിലവാക്കുക 7.36 ലക്ഷം രൂപയാണ്. സ്റ്റാര്‍ക്കിന്റെ ഒരു ഓവറിനായി ചിലവാക്കുന്നത് 44 ലക്ഷവും.
ലേലത്തില്‍ വൻ തുക നേടിയതിന് ശേഷം പിന്മാറി ചരിത്രമുള്ളതിനാല്‍ എല്ലാ കണ്ണുകളും സ്റ്റാര്‍ക്കിലാണ്. കൂടാതെ ഭീമമായ തുക മുടക്കി താരത്തെ ടീമിലെത്തിക്കുമ്ബോള്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷകളും അത്രമേല്‍ ഉണ്ടാകും. താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.