കോട്ടയം പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകം; കേസിൽ വിചാരണ പൂർത്തിയായി; അന്തിമവാദം ജനുവരി 17 ന്
സ്വന്തം ലേഖകൻ
കോട്ടയം: മിമിക്രി കലാകാരന്‍ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസില്‍ അന്തിമ വിചാരണ ജനുവരി 17 ന് ആരംഭിക്കും.
2013 നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം.
ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോന്റെ (24)ന്റെ സഹായത്തോടെ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതിയായ ശ്രീകല പോലീസ് പിടിക്കാതിരിക്കാന്‍ മാന്നാറിനു സമീപം മേപ്രാല്‍ ഭാഗത്തെ ഒരു ക്ഷേത്രത്തിലെത്തി പൂജ നടത്തിയെന്ന് അറിവാണ് കേസിന് വഴിത്തിരിവായത്.
താനും ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയെന്നും ഭര്‍ത്താവിനെ താന്‍ അടിച്ചെന്നും പോലീസ് പിടിക്കാതിരിക്കാനുള്ള പരിഹാര ക്രിയകള്‍ ചെയ്യണമെന്നും അവിടത്തെ പൂജാരിയോട് ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ പേര് ചോദിച്ചപ്പോള്‍ കൊല്ലപ്പെട്ട ലെനീഷ് എന്ന് ശ്രീകല പറഞ്ഞു.
പൂജാരി ഒരു ചാർത്ത് നല്കുകയും അതുമായി ശ്രീകല മടങ്ങി. യാത്ര ചെയ്ത ഓട്ടോ ഡ്രൈവറുടെ കൈവശം ചാര്‍ത്ത് കൊടുക്കുകയും അത് അബദ്ധവശാൽ പൊലീസ് കണ്ടെടുത്ത് ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തതോടെ ലെനീഷ് കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
പിറ്റേദിവസവും ശ്രീകല ഇതേ ക്ഷേത്രത്തിലെത്തി. ഭര്‍ത്താവ് മരിച്ചുപോയെന്നും പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ട വഴിപാടുകള്‍ ചെയ്യണമെന്നും പറഞ്ഞപ്പോള്‍ പൂജാരി ഓടിക്കുകയായിരുന്നു.
പെരുന്നയിലെ ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ വണ്ടിയിലാണ് ശ്രീകല ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പൂജാരിയും ഓട്ടോ ഡ്രൈവറും കേസില്‍ നിര്‍ണായക തെളിവായി. ഇതേ ഓട്ടോ ഡ്രൈവറെക്കൊണ്ടാണ് ശ്രീകല ഫോര്‍മിക് ആസിഡ് വാങ്ങിയത്. രണ്ടു റബര്‍ ഷീറ്റ് കിട്ടുന്നുണ്ടെന്നും അതിനായി കുറച്ചു ആസിഡ് വേണമെന്നുമാണ് ശ്രീകല ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. ഇതനുസരിച്ച് കുറച്ച് ആസിഡ് വാങ്ങാനാണ് ഓട്ടോ ഡ്രൈവര്‍ കടയിലെത്തിയത്. എന്നാല്‍ അര ലിറ്ററില്‍ കുറച്ചു നല്കില്ലെന്നു പറഞ്ഞതനുസരിച്ച് വാങ്ങി. ഇതും കേസില്‍ നിര്‍ണായക തെളിവായി.
അന്നത്തെ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി യും ഇപ്പോൾ കോട്ടയത്തെ അഡീഷണൽ എസ് പി യുമായ എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പാമ്പാടി സി ഐ ആയിരുന്ന സാജു വർഗീസ് ആണ് കേസ് അന്വേഷിച്ചത്. പാമ്പാടി എസ്‌ഐ യു.ശ്രീജിത്ത് , ഷാഡോ പോലീസിലെ എഎസ്‌ഐ പിവി വര്‍ഗീസ്, ഒഎം സുലൈമാന്‍, മുഹമ്മദ് നൗഷാദ് എന്നിവരാണ് അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ