മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി
സ്വന്തം ലേഖകൻ
കൊച്ചി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു.
സുപ്രീം കോടതിയുടേതാണ് തീരുമാനം. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെയാണ് ഏകാംഗ ജ്യൂഡീഷല്‍ കമ്മീഷനായി സുപ്രീം കോടതി നിയോഗിച്ചത്.
അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തദ്ദേശ സ്വയംഭരണ സ്ഥാപനമാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കമ്മീഷന്‍ കണ്ടെത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിന് ആവശ്യമായ സഹകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് രണ്ടു മാസമാണ് സുപ്രീം കോടതി സാവകാശം നല്‍കിയിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചത്.
നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.