‘മരുന്ന് കുറിപ്പില്‍ ബൂസ്റ്റും എഴുതിച്ചേര്‍ത്തു; നിവൃത്തിയില്ലാത്തത് കൊണ്ടല്ലേ, കൊടുത്തേക്കാന്‍ ഉമ്മൻ ചാണ്ടി പറഞ്ഞു’; തൻ്റെ അനുഭവം വെളിപ്പെടുത്തി മണര്‍കാട് മെഡിക്കല്‍സ് ഉടമ

‘മരുന്ന് കുറിപ്പില്‍ ബൂസ്റ്റും എഴുതിച്ചേര്‍ത്തു; നിവൃത്തിയില്ലാത്തത് കൊണ്ടല്ലേ, കൊടുത്തേക്കാന്‍ ഉമ്മൻ ചാണ്ടി പറഞ്ഞു’; തൻ്റെ അനുഭവം വെളിപ്പെടുത്തി മണര്‍കാട് മെഡിക്കല്‍സ് ഉടമ

സ്വന്തം ലേഖിക

കോട്ടയം: മരുന്നു വാങ്ങാൻ പണമില്ലാതെ ഉമ്മൻചാണ്ടിയുടെ സഹായം തേടുന്നവരെ കോട്ടയത്തെ മണര്‍കാട് മെഡിക്കല്‍സിലേക്കായിരുന്നു ഉമ്മൻചാണ്ടി കുറിപ്പുമായി പറഞ്ഞുവിട്ടിരുന്നത്.

തനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങളുടെ തുകയും മറ്റും നല്‍കിയായിരുന്നു മരുന്നുകടയിലെ കടം ഉമ്മൻചാണ്ടി വീട്ടിയിരുന്നത്. ഒരിക്കല്‍ ഉമ്മൻചാണ്ടി കൊടുത്ത കുറിപ്പില്‍ ബൂസ്റ്റ് എന്നുകൂടി അധികമായി എഴുതി ചേര്‍ത്ത് കടയിലെത്തിയ ആള്‍ക്ക് അത് കൂടി കൊടുത്തുവിടാൻ പറഞ്ഞത് ഇപ്പോഴും കൗതുകത്തോടെ ഓര്‍ക്കുകയാണ് മണര്‍കാട് മെഡിക്കല്‍സ് ഉടമകളില്‍ ഒരാളായ ജോബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി വീട്ടില്‍ സഹായവുമായി ചെല്ലുന്നവര്‍ക്ക് ഉമ്മൻചാണ്ടി സാര്‍ എഴുത്തു കൊടുത്തുവിടുമായിരുന്നു. ഈ വരുന്നയാള്‍ക്ക് ഈ മരുന്ന് കൊടുക്കണം, ഉമ്മൻചാണ്ടി എന്ന് പറഞ്ഞായിരുന്നു കുറിപ്പ് കൊടുത്തുവിടുക.
എണ്‍പതുകളിലായിരുന്നു മരുന്നു സൗജന്യമായി നല്‍കുന്ന സംവിധാനം തുടങ്ങിയിരുന്നത്. അതിന് ശേഷം ഉമ്മൻചാണ്ടി പുതുപ്പള്ളി വീട്ടില്‍ ‌എത്താത്തത് വരെ ഇത് നീണ്ടുപോയിരുന്നു. അങ്ങനെയിരിക്കെ ഉമ്മൻചാണ്ടി കൊടുത്തുവിട്ട കുറിപ്പില്‍ ഒരാള്‍ മരുന്നിനൊപ്പം ബൂസ്റ്റെന്ന് കൂടി എഴുതിച്ചേര്‍ത്തിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഉമ്മൻചാണ്ടിയെ വിളിച്ചു പറഞ്ഞു. കുറച്ച്‌ പരിഭവത്തോടെയാണ് അക്കാര്യം അവതരിപ്പിച്ചത്. എന്നാല്‍ ഉമ്മൻചാണ്ടിയുടെ മറുപടി അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അത് ഞാനങ്ങോട്ട് എഴുതിയാല്‍ മതിയെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത്. ഒരാള്‍ക്ക് ഒരു ആവശ്യമുണ്ടായിട്ടാണല്ലോ അവരത് എഴുതുക. അതങ്ങോട്ട് കൊടുത്തേക്കെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

അവര്‍ക്കതിന് നിവൃത്തിയില്ല, അതുകൊണ്ടല്ലേ എഴുതിയത് എന്നാണ് ഉമ്മൻചാണ്ടി തിരിച്ചു ചോദിച്ചതെന്ന് ജോബി പറയുന്നു.