യാത്രാ രേഖകള്‍ കൈയില്‍ ഇല്ല; റഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഉടൻ തിരിച്ചെത്താനാവില്ല; മടക്കം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയില്‍പെട്ട് റഷ്യയില്‍ കുടുങ്ങിയ മലയാളികളുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തില്‍.
യാത്രാ രേഖകള്‍ കൈയില്‍ ഇല്ലാത്തതിനാല്‍, മടക്കം വൈകുമെന്നാണ് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചത്. റഷ്യൻ യുദ്ധ മുഖത്ത് പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന ആശ്വാസ വാർത്തയായിരുന്നു ആദ്യം കേട്ടത്.
യാത്രാ രേഖകളില്ലാത്തതോടെ ഇവരുടെ തിരിച്ചുവരവ് അനിശ്ചിതമായി നീളുകയാണ്. ദിവസേന എംബസിയില്‍ കയറി ഇറങ്ങിയിട്ടും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു എന്നു മാത്രമാണ് മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ കണക്കു പ്രകാരം റഷ്യയിലെ യുദ്ധ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത് നാലു പേരാണ്. അഞ്ചു തെങ്ങ് സ്വദേശികളായ മൂന്നും പൊഴിയൂർ സ്വദേശിയായ ഒരാളുമാണ് റഷ്യയിലുളളത്. എംബസി തഴയുമ്പോഴും റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജിതമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്.
എന്നാല്‍ എന്ന് തിരിച്ചെത്താനാകുമെന്ന കാര്യത്തില്‍ എംബസിക്കും വിദേശകാര്യമന്ത്രാലയത്തിനും ഉത്തരമില്ല. യുദ്ധമേഖലയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ വിനീതിന്റെയും ടിനുപനിയടിമയുടെയും വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഇക്കാര്യത്തിലും എംബസിയുടെ ഇടപെടല്‍ തൃപ്തികരമല്ലെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്.