മലയാളത്തിൽ കവിത തുളുമ്പുന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഒരു ആന്ധ്രക്കാരൻ: ആരെന്നറിയാമോ ?

മലയാളത്തിൽ കവിത തുളുമ്പുന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഒരു ആന്ധ്രക്കാരൻ: ആരെന്നറിയാമോ ?

 

കോട്ടയം: മനുഷ്യൻ്റെ അറിവും സംസ്ക്കാരവും രൂപം കൊള്ളുന്നത് കലാലയങ്ങളിൽ നിന്നാണല്ലോ ….?
പഠനവും കുസൃതികളും ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കുറെ നല്ല അദ്ധ്യാപകരും , കൊച്ചുകൊച്ചു പ്രണയങ്ങളും നിറഞ്ഞ കലാലയജീവിതത്തിന്റെ മാധുര്യം ഒന്ന് വേറെ തന്നെയാണ്.
അതുകൊണ്ടാണ് ഓ എൻ വി കുറുപ്പ് എഴുതിയ
“ഒരുവട്ടം കൂടിയെൻ
ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം …. ”
എന്ന കലാലയ സ്മരണകളുണർത്തുന്ന ഗാനം ബാല്യകാല സ്മരണകളുടെ ഹൃദയഗീതമായി എന്നും നമ്മൾ മനസ്സിൽ സൂക്ഷിക്കുന്നത്.
കലാലയ ജീവിതത്തിന്റെ മധുരസ്മരണകൾ പങ്കു വെക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് എം ബി ശ്രീനിവാസായിരുന്നു.
ഒരുപക്ഷേ എം ബി ശ്രീനിവാസ് എന്ന സംഗീതസംവിധായകനെ കേരളം എന്നും ഓർക്കുക കലാലയ സ്മരണകൾ അയവിറക്കുന്ന ഈ സുന്ദര ഗാനത്തിന്റെ പേരിലായിരിക്കും .
ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജനിച്ച എം ബി ശ്രീനിവാസൻ തമിഴ് ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തുന്നത്.

അറുപതുകളിൽ പുറത്തിറങ്ങിയ “സ്വർഗ്ഗരാജ്യം ” ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. എങ്കിലും എം ബി ശ്രീനിവാസ് എന്ന സംഗീത സംവിധായകനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് “കാല്പാടുകൾ “എന്ന ചിത്രത്തിൽ ശ്രീനാരായണഗുരുവിന്റെ “ജാതിഭേദം മതദ്വേഷം “എന്ന ശ്ലോകം യേശുദാസിനെക്കൊണ്ട് ആദ്യമായി പാടിപ്പിച്ച സംഗീതസംവിധായകൻ എന്ന നിലയിലാണ് .
മലയാളത്തിലെ “പോയറ്റിക് മ്യൂസിക് കമ്പോസർ ” എന്ന പേരിലാണ് എം.ബി.എസ്സ് അറിയപ്പെടുന്നത് .
മലയാളി അല്ലാതിരുന്നിട്ടും ഒരോ വരിയുടേയും അർത്ഥം ചോദിച്ചു മനസ്സിലാക്കിയിട്ടായിരുന്നുവത്രേ അദ്ദേഹം

ഓരോരോ ഗാനങ്ങൾക്കും സംഗീതം പകർന്നിരുന്നതെന്ന് കേട്ടിട്ടുണ്ട്.
“ശരദിന്ദു മലർദീപനാളം നീട്ടി ..”.(ഉൾക്കടൽ )
” വിശ്വമഹാ ക്ഷേത്ര സന്നിധിയിൽ….. ” (ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച)
“താമരത്തുമ്പീ വാ വാ …”
(പുതിയ ആകാശം പുതിയ ഭൂമി )
” ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം
പേർ വരും … ” (കടൽ )
” ഭരതമുനിയൊരു
കളം വരച്ചു … ” (യവനിക)
“നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി …”
( മണിവത്തൂരിലെ ആയിരം ശിവരാത്രികൾ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“മാറിൽ ചാർത്തിയ മരതകകഞ്ചുകം അഴിഞ്ഞു വീഴുന്നു … ” ( ഒരു കൊച്ചു സ്വപ്നം )
” രാഗം ശ്രീരാഗം… ” (ബന്ധനം ) “നളന്ദാ തക്ഷശിലാ …”
( വിദ്യാർത്ഥികളെ ഇതിലെ ഇതിലെ )
“ചന്ദ്രപളുങ്കു മണിമാല …”
( കന്യാകുമാരി )
“മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു …” (മേള)
“വിവാഹനാളിൽ പൂവണിപ്പന്തൽ … ” (ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച )
“എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ … ”
( ഉൾക്കടൽ )

” ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് … ” (ഓപ്പോൾ ) എന്നീ കവിത തുളുമ്പുന്ന ഗാനങ്ങളെല്ലാം എം.ബി.എസ്. എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന ആന്ധ്രക്കാരനായ ഒരു സംഗീത സംവിധായകന്റേതാണെന്ന് പലർക്കുമറിയില്ല.
1988 മാർച്ച് 9ന് ഒരു സംഗീത പരിപാടിക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ്
എം. ബി . എസ് ഹൃദയസ്തംഭനം മൂലം നിര്യാതനാകുന്നത്.
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം.
ഒരു ” നഷ്ട വസന്തത്തിൻ തപ്ത നിശ്വാസം ” പോലെ കടന്നുപോയ സ്വർണ്ണച്ചിറകുള്ള സംഗീത മാന്ത്രികൻ …