play-sharp-fill
അഭിനയം മോഹിച്ചെത്തിയെങ്കിലും ശോഭിച്ചത് മഹാഗായികയായി; ഏഴ് പതിറ്റാണ്ടു നീണ്ട സംഗീത ജീവിതം; ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇനി ദീപ്തമായ ഓര്‍മ്മ; അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി അടക്കം പ്രമുഖര്‍; അന്ത്യവിശ്രമം മുംബൈ ശിവാജി പാര്‍ക്കില്‍

അഭിനയം മോഹിച്ചെത്തിയെങ്കിലും ശോഭിച്ചത് മഹാഗായികയായി; ഏഴ് പതിറ്റാണ്ടു നീണ്ട സംഗീത ജീവിതം; ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇനി ദീപ്തമായ ഓര്‍മ്മ; അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി അടക്കം പ്രമുഖര്‍; അന്ത്യവിശ്രമം മുംബൈ ശിവാജി പാര്‍ക്കില്‍

സ്വന്തം ലേഖിക

മുംബൈ:ആയിരങ്ങളെ സാക്ഷിനിര്‍ത്തി രാജ്യത്തിന്റെ നാദവിസ്മയത്തെ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി.


ഇതിഹാസ ഗായിക ലത മങ്കേഷ്‌കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്‌കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ശ്രദ്ധ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു.

വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍ക്കിലെത്തിയ മോദി, ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാന്‍ കാത്തുനിന്നത്.

മുംബൈ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതികശരീരത്തില്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്‌കര്‍ മരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച്‌ ജനുവരി എട്ട് മുതല്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നില വഷളായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്‌കറിന് ഇന്ത്യയ്ക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി. വിദേശ ഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ലതാജി എന്ന് ആരാധകര്‍ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങള്‍ ആലപിച്ചു. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം 2001 ല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്‌ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മെലഡികളുടെ രാജ്ഞി’, ‘വോയ്സ് ഓഫ് ദ നേഷന്‍’, ‘വോയ്സ് ഓഫ് ദ മില്ലേനിയം’, ‘ഇന്ത്യയുടെ വാനമ്പാടി ‘തുടങ്ങി നിരവധി വിശേഷണങ്ങള്‍ ഉണ്ട് ലതാ മങ്കേഷ്‌കര്‍ക്ക്. ഏഴ് പതിറ്റാണ്ടിലധികം നീണ്ട സംഗീതജീവിതത്തില്‍ ലതാ മങ്കേഷ്‌കര്‍ ശബ്ദം നല്‍കിയത് നാല്‍പതിനായിരത്തോളം ഗാനങ്ങള്‍ക്കാണ്. അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെണ്‍കുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയര്‍ന്നതിന് പിന്നില്‍ കരുത്തായത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിരുചി തന്നെയായിരുന്നു. ലത മങ്കേഷ്‌കര്‍ യാത്രയാകുമ്പോഴും ആരാധകരുടെ മനസുകളില്‍ ഒരുപിടി മധുര ഗാനങ്ങള്‍ ബാക്കിയാകുന്നു.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും ആറുമക്കളില്‍ മൂത്തയാളായി 1929-ല്‍ ഇന്‍ഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു പേര്. ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്. സഹോദരി ആശാ ഭോസ്ലേയും ഇന്ത്യയുടെ പ്രിയ ഗായികയായി മാറി.

അഭിനയമായിരുന്നു ആദ്യ തട്ടകം. അഞ്ചാം വയസ് മുതല്‍ ലത തന്റെ അച്ഛന്റെ സംഗീത നാടകങ്ങളില്‍ അഭിനയിച്ചു. ലത മങ്കേഷ്‌കറുടെ പതിമൂന്നാം വയസില്‍ അച്ഛന്‍ മരിച്ചു. ഇതോടെ കുടുംബത്തിനെ നോക്കാന്‍ ലത സിനിമാ അഭിനയം തുടങ്ങി. അത് പിന്നണി സംഗീതത്തിലേക്കും എത്തിച്ചു. 1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. സിനിമയില്‍ ഈ ഗാനമുണ്ടായിരുന്നില്ല.

അതേവര്‍ഷം തന്നെ പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 ലെ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂവാണ് ആദ്യ ഹിന്ദി ഗാനം.1948ല്‍ മജ്ബൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദര്‍ സംഗീത സംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‌കറെ പ്രശസ്തിയിലേക്ക് എത്തിച്ചത്.

ഇന്ത്യന്‍ സിനിമയുടെ ഗാന വിഭാഗം അടക്കിവാഴുകയായിരുന്നു തുടര്‍ന്നങ്ങോട്ട് ലതാ മങ്കേഷ്‌കര്‍. പേരും പെരുമയ്ക്കുമൊപ്പം പ്രേക്ഷകപ്രീതിയും ഒരുപോലെ ലഭിച്ച ഒട്ടേറെ ഗാനങ്ങള്‍ ലതാ മങ്കേഷ്‌കറുടെ സ്വരമാധുരിയില്‍ പിറന്നു. ശബ്ദം മോശമെന്ന് പറഞ്ഞ് തിരസ്‌ക്കരിച്ചവരുടെ മുന്നില്‍ തലയുയര്‍ത്തി നിന്ന് ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു ലതാ മങ്കേഷ്‌കര്‍.

ഒരൊറ്റ ഗാനം മാത്രമായിരുന്നു മലയാളത്തില്‍ ആലപിച്ചതെങ്കിലും ലതാ മങ്കേഷ്‌കര്‍ സ്വന്തമെന്ന പോലെയായിരുന്നു മലയാളിക്ക്. ‘കദളി.. ചെങ്കദളി’ എന്ന ഒരൊറ്റ ഗാനം മതി ആ ശബ്ദം മലയാളികളുടെ കേള്‍വിയില്‍ ഓര്‍മയായി എത്താന്‍. രാമു കാര്യാട്ടിന്റെ നെല്ലെന്ന ചിത്രത്തിന് സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ലതാ മങ്കേഷ്‌കര്‍ ആ ഗാനം ആലപിച്ചത്.

അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.

പ്രശസ്തമായ ഒട്ടുമിക്ക ചലച്ചിത്ര അവാര്‍ഡുകള്‍ ലതാ മങ്കേഷ്‌കറെ തേടിയെത്തി. 1969ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു.1999ല്‍ പത്മവിഭൂഷണ്‍. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയ ലതയ്ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‌കറെ 2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചിരുന്നു.