കൊറോണക്കാലത്തും അമ്പലം വിടാതെ കള്ളന്മാർ: കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ മോഷണം: പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്

കൊറോണക്കാലത്തും അമ്പലം വിടാതെ കള്ളന്മാർ: കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ മോഷണം: പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്തിനു ശേഷം ജില്ലയിലെ ക്ഷേത്രങ്ങളിൽ മോഷണം തുടരുന്നു. ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലുമാണ് ഇതിനോടകം തന്നെ മോഷണം നടന്നിരിക്കുന്നത്. ഏറ്റവും ഒടുവിൽ കുറവിലങ്ങാട് കാളികാവ് ശ്രീബാലസുബ്ര്ഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. എന്നാൽ, മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ മോഷണം നടന്ന് 24 മണിക്കൂറിനകം പ്രതിയെ പൊലീസ് പൊക്കി.

ക്ഷേത്രത്തിനുള്ളിൽ കടന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി കാളികാവ് പാറയിൽ ജനാർദ്ദനനെ ( പരുന്ത് റോയി – 43) യാണ് കടുത്തുരുത്തി പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.45 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ സി.സി.ടിവി ക്യാമറാ ദൃശ്യം പരിശോധിച്ചാണ് പൊലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, കാളികാവ് ഭാഗത്തുനിന്നും സർക്കിൾ ഇൻസ്‌പെക്ടർ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. എസ്.ഐ ടി.ആർ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയ്ക്കായി അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രതി ക്ഷേത്രത്തിന്റെ മതിൽക്കെട്ടിലൂടെ ഉള്ളിൽ കയറിയത്. തുടർന്നു, ക്ഷേത്രത്തിനുള്ളിൽ പരതി നടന്ന പ്രതി, ആദ്യം ദേവസ്വം ഓഫിസ് കുത്തിത്തുറക്കാൻ ശ്രമിച്ചു. എന്നാൽ, ഇത് പരാജയപ്പെട്ടതോടെ സമീപത്തു തന്നെയുള്ള, സർപ്പത്തറ, ശിവകോവിൽ, ദേവീനട എന്നിവിടങ്ങളിലെ ഭണ്ഡാരപെട്ടികൾ പ്രതി കുത്തിത്തുറന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ക്ഷേത്രത്തിൽ കാര്യമായ ഭക്തർ എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ എത്രരൂപ ഭണ്ഡാരത്തിൽ ഉണ്ട് എന്നു തിട്ടപ്പെടുത്തിയിരുന്നില്ല.

ഭണ്ഡാരത്തിൽ 8000 രൂപയുണ്ടായിരുന്നതായാണ് മോഷ്ടാവ് പൊലീസിനു മൊഴി നൽകിയിരിക്കുന്ന മൊഴി. പ്രതിയെ വൈകിട്ട് പാലാ മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കി. വെള്ളിയാഴ്ച ഫോറൻസിക് വിഭാഗം ക്ഷേത്രം സന്ദർശിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കും. ക്ഷേത്രത്തിന് നേർച്ചപ്പണം കൂടാതെ 12000 രൂപയോളം നഷ്ടം വരുമെന്ന് ദേവസ്വം സെക്രട്ടറി കെ.പി. വിജയൻ പറഞ്ഞു. ഭണ്ഡാരപ്പെട്ടികൾ പുതിയത് സ്ഥാപിക്കുവാനും ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.