ബിൻസിയോ , അഡ്വ.ഷീജ അനിലോ?  കോട്ടയം നഗരസഭയെ ആര് നയിക്കുമെന്ന് നവംബർ 15ന് അറിയാം

ബിൻസിയോ , അഡ്വ.ഷീജ അനിലോ? കോട്ടയം നഗരസഭയെ ആര് നയിക്കുമെന്ന് നവംബർ 15ന് അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരസഭ ചെയർപേഴ്‌സൺ തെരെഞ്ഞടുപ്പ്‌ ഈ മാസം 15ന്‌ നടക്കും. ഇതിനായുള്ള നോട്ടിഫിക്കേഷൻ വന്നു. 15 ന് രാവിലെ 11ന്‌ കൗൺസിൽ ഹാളിലാവും തെരെഞ്ഞെടുപ്പ്‌ നടക്കുക.

ജില്ലാ വ്യവാസായ കേന്ദ്രം ജനറൽ മാനേജർ വരണാധികാരിയാവും. വരണാധികാരിയുടെ വിവരം സംസ്ഥാന തിരെഞ്ഞെടുപ്പ്‌ കമ്മീഷണറെ അറിയിക്കാനും ഉത്തരവിൽ പറയുന്നു.
നഗരസഭയിലെ ഭരണസ്‌തംഭനം മുൻനിർത്തി യുഡിഎഫ്‌ ഭരണസമതിക്കെതിരെ എൽഡിഎഫ്‌ അവിശ്വാസം കൊണ്ടു വന്നത്‌. സെപ്‌തംബർ 24നായിരുന്നു നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യനെതിരെ എൽഡിഎഫ്‌ അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി നിർവഹണം മുടങ്ങൽ, കൗൺസിൽ തീരുമാനമില്ലാത്ത കാര്യങ്ങൾ നടപ്പാക്കൽ, അഴിമതി തുടങ്ങി വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ നഗരകാര്യ ഡയക്ടറേറ്റ്‌ റീജണൽ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ നോട്ടീസ്‌ നൽകുകയായിരുന്നു.
വർഷങ്ങളായി നഗരസഭയ്‌ക്ക്‌ കീഴിൽ സ്‌പിൽ ഓവർ പദ്ധതികൾ മാത്രമേ നടക്കുന്നുള്ളൂ.

ഭൂരഹിതരായ ഒരാൾക്ക്‌ പോലും വീട്‌ നിർമിച്ച്‌ നൽകാൻ നഗരസഭയ്‌ക്ക്‌ കഴിഞ്ഞില്ല. അക്കൗണ്ടിലെ പണം കൗൺസിൽ അനുമതിയില്ലാതെ യൂണിയൻ ബാങ്കിലേക്ക്‌ മാറ്റി. മാലിന്യനിർമാർജനം, കോവിഡ്‌ പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും വലിയ പരാജയമായി.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അധ്യക്ഷയ്‌ക്ക്‌ കഴിഞ്ഞില്ല. ഇത്തരം വിഷയങ്ങളെല്ലാം ഉയർത്തിയാണ്‌ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം.

52 അംഗ കൗൺസിലിൽ യുഡിഎഫ്‌ 22( സ്വതന്ത്ര അടക്കം), എൽഡിഎഫ്‌ 22, ബിജെപി എട്ട്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. ഇതിൽ കോൺഗ്രസിനെതിരെ വിമതയായി മത്സരിച്ച്‌ വിജയിച്ചയാളാണ്‌ ബിൻസി സെബാസ്‌റ്റ്യൻ.

യുഡിഎഫിന്‌ ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ ഇവരെ ചെയർപേഴ്‌സൺ സ്ഥാനം വാഗ്‌ദാനം ചെയ്‌ത്‌ കൂട്ടുപിടിച്ച്‌ അംഗസംഖ്യ 22 ആക്കി. എൽഡിഎഫ്‌, യുഡിഎഫ്‌ അംഗസംഖ്യ തുല്യമായതോടെ ടോസിലൂടെ യുഡിഎഫിന്‌ ഭരണം ലഭിച്ചു. നിലവിലെ ഭരണസമിതിയ്‌ക്കെതിരെ ബിജെപി അംഗങ്ങളും രംഗത്തുണ്ടായിരുന്നു.

എന്നാൽ ഇത്തവണ ബിൻസിയെ വെച്ച്‌ പരീക്ഷിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറാകില്ലെന്നാണ്‌ സൂചന. പകരം മുൻ വനിതാ ചെയർപേഴ്‌സൺമാരെ മത്സര രംഗത്ത്‌ ഇറക്കാനാണ്‌ യുഡിഎഫ്‌ നീക്കം നടക്കുന്നത്‌.

എന്നാൽ മുതിർന്ന നേതാക്കൾ താനുമായി എഗ്രിമെന്റുണ്ടെന്നും എംഎൽഎരാവയ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഉമ്മൻ ചാണ്ടി, ഡിസിസി പ്രസിഡന്റ്‌ എന്നിവർക്ക്‌ ഇക്കാര്യങ്ങൾ അറിയാമെന്നും ബിൻസി പറയുന്നു. പിന്തുണച്ചാൽ തന്നെ ചെയർപേഴ്‌സൻ ആക്കുമെന്ന ഉറപ്പിൻമേലാണ്‌ പിന്തുണ നൽകിയത്‌.