ഉയരങ്ങളിലേയ്‌ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം:
ഇന്ത്യയിലെ മികച്ച സർക്കാർ മെഡിക്കൽ കോളേജായ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കാവശ്യമായ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും അവര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കിയിട്ടുണ്ട്. കരള്‍ മാറ്റിവയ്‌ക്കേണ്ട ഒരു രോഗിയെ സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ (കെ.എന്‍.ഒ.എസ്) രജിസ്റ്റര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരള്‍ ലഭ്യമാകുന്ന മുറയ്ക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാകുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട മറ്റ് സഹായം വേണമെങ്കില്‍ അത് ലഭ്യമാക്കിക്കൊടുക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
തിരുവനന്തപുരം, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുതുതായി ആരംഭിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകള്‍ ആളുകളുടെ സാമ്പത്തികാവസ്ഥകളെ വല്ലാതെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നില്ല. ഈയൊരവസ്ഥയിലാണ് സര്‍ക്കാര്‍ ഇടപെട്ടത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്രയും വേഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.