കോട്ടയം മെഡിക്കല്‍ കോളേജിലെ സ്‌കാനിങ് യന്ത്രം തകരാറിലായിട്ട് ഒരു മാസം കഴിഞ്ഞു; പണിമുടക്കിയ യന്ത്രങ്ങൾ നന്നാക്കാൻ അധികൃതർക്ക് താൽപര്യമില്ല; പിന്നിൽ സ്വകാര്യ ലാബുകളും കമ്മീഷനും; ആളെ കൂട്ടാന്‍ സ്വകാര്യ ലാബുകളിൽ സ്പെഷ്യൽ ഓഫറുകളും; മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ക്യാന്‍വാസിങ്ങിനായി സ്വകാര്യ ലാബുകളുടെ ഏജൻ്റുമാർ; സാധാരണക്കാരെ വലച്ച് കോട്ടയം മെഡിക്കല്‍ കോളേജ്-സ്വകാര്യലാബ് കൂട്ടുകച്ചവടം
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ സ്‌കാനിങ് യന്ത്രം തകരാറിലായിട്ട് ഒരു മാസം കഴിഞ്ഞു. കോളടിച്ചത് സ്വാകാര്യ ലാബുകള്‍ക്ക്.
ആളെ കൂട്ടാന്‍ ലാബുകള്‍ നല്‍കുന്നത് സ്പെഷല്‍ ഓഫറുകളാണ്. മെഡിക്കൽ കോളേജിൽ ക്യാന്‍വാസിങ്ങിനായി സ്വകാര്യ ലാബുകൾക്ക് ആളുകളുമുണ്ട്.
ഒരു മാസമായി കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ സ്‌കാനിങ് യന്ത്രം തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. ദിവസവും 300 വരെ സ്‌കാനിംഗാണ് ഈ വിഭാഗത്തില്‍ നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് കാലത്താണ് ആറരക്കോടി രൂപ മുടക്കി അമേരിക്കന്‍ കമ്പനിയായ ജി.ഇയുടെ യന്ത്രം കോട്ടയം മെഡിക്കൽ കോളേജിൽ സ്ഥാപിച്ചത്. യന്ത്രം കേടായതോടെ മാസങ്ങളായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന രോഗികള്‍ക്കാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത്.
ഏറ്റവും ചെലവേറിയ എം.ആര്‍.ഐ. സ്‌കാനിംഗിന് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരുടെ കീശ കാലിയാക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ക്യാന്‍സര്‍ വാര്‍ഡിലെ സ്‌കാനിംഗ് മെഷീനാണ് ആശ്രയം.
എന്നാല്‍, ഇവിടെ പരമാവധി 20 എണ്ണമേ ചെയ്യാനാകൂ. സ്‌കാനിംഗ് നടക്കാത്തതിനാല്‍ രോഗനിര്‍ണയം നടത്താനാവാതെ ഡോക്ടര്‍മാരും ബുദ്ധിമുട്ടുകയാണ്. മെഷീന്‍ സജ്ജമാകാന്‍ രണ്ട് മാസമെങ്കിലുമെടുക്കുമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. സ്കാനിംഗ് മെഷീൻ നന്നാക്കാൻ വൈകുന്നതും, തുടർച്ചയായി മെഷീൻ കേടാകുന്നതിന് പിന്നിലും സ്വകാര്യ ലാബുകൾ നൽകുന്ന കമ്മീഷൻ ആണെന്നാണ് വിവരം.