കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സിടി സ്കാനിംഗ് മെഷീനുകള്‍ തകരാറിലായിട്ട് ദിവസങ്ങൾ; സ്കാൻ ചെയ്യാനായി രോഗികൾ ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെ; സിടി സ്കാനിംഗ് മെഷീൻ നന്നാക്കാൻ തയ്യാറാകാതെ ആശുപത്രി അധികൃതർ; സ്വകാര്യ ലാബുകൾക്ക് കൊള്ള പണമുണ്ടാക്കാൻ ആശുപത്രി അധികൃതർ കൂട്ടുനിൽകുന്നു; ലക്ഷ്യം സ്വകാര്യ ലാബുകൾ കൊടുക്കുന്ന കമ്മീഷൻ; മെഡിക്കല്‍ കോളജിൽ നടക്കുന്നത് കമ്മീഷനടി മാത്രം; പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്ത് ആശുപത്രി അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് സിടി സ്കാനിംഗ് മെഷീനുകള്‍ തകരാറിലായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാത്തത് രോഗികളെ വലയ്ക്കുന്നു.
അത്യാഹിത വിഭാഗത്തിലെയും കാന്‍സര്‍ വിഭാഗത്തിലെയും സി ടി സ്കാനിംഗ് മെഷീനുകളാണ് തകരാറിലായത്. മെഷീന്‍ തകരാറിലായ വിവരം കമ്പനി അധികൃതരെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മെഷീന്‍ വാങ്ങിയ ഇനത്തില്‍ കമ്പനിക്ക് ലഭിക്കുവാനുള്ള കുടിശിഖ നല്‍കാത്തതു കൊണ്ടാണ് തകരാര്‍ പരിഹരിക്കുവാന്‍ തങ്ങള്‍ എത്തിച്ചേരാത്തതെന്ന് കമ്പനി പ്രതിനിധികള്‍ ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുകയാണ്. നാലുവര്‍ഷം മുന്‍പ് 22 കോടി രൂപാ മുടക്കി വിവിധ മെഷീനുകള്‍ വാങ്ങിയ ഇനത്തില്‍ ഒരു കോടി രൂപാ മാത്രമാണ് കമ്പനിക്ക് നല്‍കുവാനുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമാണ് അത്യാഹിതവിഭാഗത്തിലെ മെഷീന്‍ കേടായത്. ഒരാഴ്ച മുൻപാണ് കാന്‍സര്‍ വിഭാഗത്തിലെ മെഷീന്‍ തകരാര്‍ സംഭവിച്ചത്. രണ്ടു മെഷീനുകളും തകരാറിലായതിനെ തുടര്‍ന്ന് രോഗ നിര്‍ണ്ണയ നടത്തി യഥാസമയം ചികിത്സയ്ക്കു വിധേയരാകുവാന്‍ കഴിയാതെ രോഗികള്‍ വലയുകയാണ്.
ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് കാന്‍സര്‍ വിഭാഗത്തിലെ രോഗികളാണ്. മെഡിക്കല്‍ കോളജില്‍ സി റ്റി സ്കാനിംഗിന് ഈടാക്കുന്ന തുകയുടെ ഇരട്ടിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ വാങ്ങുന്നത്.
അതിനാല്‍ നിര്‍ദ്ധനരായ പല രോഗികളും സി റ്റി സ്കാന്‍ എടുക്കുവാനാകാതെ ബുദ്ധിമുട്ടുകയാണ്. നാലുവര്‍ഷം മുൻപാണ് 9 കോടി രൂപാ മുടക്കി അത്യാഹിത വിഭാഗത്തിലും കാന്‍സര്‍ വിഭാഗത്തിലുമായി രണ്ട് സ്കാനിംഗ് മെഷീനുകളും രണ്ടു വര്‍ഷം മുന്‍പ് 5.5 കോടി രൂപാ മുടക്കി അത്യാഹിതവിഭാഗത്തില്‍ എം ആര്‍ ഐ മെഷീനും 4 കോടി വീതം രൂപാ ചെലവഴിച്ച് സി എസ് എ മെഷീനും കാര്‍ഡിയോളജി വിഭാഗത്തിലേയ്ക്ക് ആന്‍ജിയോഗ്രാം മെഷീനും വാങ്ങുകയുണ്ടായി.
കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ എം എസ് സി എല്‍) മുഖേനയാണ് മെഷീനുകള്‍ വാങ്ങിയത്. ഈ ഇനത്തില്‍ കമ്പനിക്ക് ഒരു കോടി രൂപാ കൂടി സര്‍ക്കാര്‍ നല്‍കുവാനുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡിൻ്റെ പേര് പറഞ്ഞാണ് സര്‍ക്കാര്‍ പണം നല്കാതിരുന്നതെന്ന് കമ്പനി പ്രതിനിധികള്‍ പറയുന്നു.
ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിലെ മെഷീന്‍ തകരാറിലായ വിവരം പറയുവാന്‍ കമ്പനി പ്രതിനിധിയെ വിളിച്ചപ്പോഴാണ് മെഷീന്‍ സ്ഥാപിച്ച ഇനത്തിലുള്ള കുടിശിഖയെ സംബന്ധിച്ച് അറിയുന്നത്. സര്‍ക്കാര്‍ കുടിശിഖ തീര്‍ത്തെങ്കില്‍ മാത്രമേ മെഷീനുകളുടെ തകരാര്‍ പരിഹരിക്കുവാന്‍ തങ്ങള്‍ എത്തുകയെന്ന നിലപാടില്‍ ഉറച്ച നിലപാടിലാണ് കമ്പനി പ്രതിനിധികള്‍.
ഇതു മെഡിക്കല്‍ കോളേജിലെത്തുന്ന നിര്‍ദ്ധനരായ രോഗികളെയാണ് ഏറെ വലയ്ക്കുന്നത്.മാനുഷിക പരിഗണന വച്ചെങ്കിലും മെഷീനുകള്‍ നന്നാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ബന്ധുക്കള്‍ക്ക് അപേക്ഷിക്കുവാനുള്ളത്.