കോട്ടയത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം: കാറുകളിലും ഓട്ടോറിക്ഷകളിലും രണ്ടു യാത്രക്കാർ മാത്രം; ഇളവുകളിലും നിയന്ത്രണങ്ങൾ കർശനം; ജില്ലാ ഭരണകൂടത്തിന്റെ വ്യക്തമായ ഉത്തരവ് ഇങ്ങനെ

കോട്ടയത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം: കാറുകളിലും ഓട്ടോറിക്ഷകളിലും രണ്ടു യാത്രക്കാർ മാത്രം; ഇളവുകളിലും നിയന്ത്രണങ്ങൾ കർശനം; ജില്ലാ ഭരണകൂടത്തിന്റെ വ്യക്തമായ ഉത്തരവ് ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് രോഗ നിയന്ത്രണ നടപടികളുടെ ഭാഗമായി ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ലോക് ഡൗണിൽ അനുവദിക്കേണ്ട ഇളവുകൾ സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഏപ്രിൽ 21 മുതലാണ് ഇളവുകൾ നിലവിൽ വരിക. അതുവരെ നിയന്ത്രണങ്ങൾ തുടരും. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇളവുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും. അന്തർ ജില്ലാ യാത്രകൾക്ക് നിയന്ത്രണമുള്ള സാഹചര്യത്തിൽ ജില്ലയിൽ ജോലി ചെയ്യുന്ന ഇതര ജില്ലകളിൽനിന്നുള്ള ജീവനക്കാർ എന്നും പോയിവരുന്നത് ഒഴിവാക്കി ഇവിടെ താമസിക്കണം.

റെഡ് സോണിൽ ഉൾപ്പെട്ട കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ജീവനക്കാർ കോട്ടയം ജില്ലയിലെത്തുമ്പോൾ പതിനാലു ദിവസം ക്വാറൻറയിനിൽ കഴിയണം. ഈ പതിനാലു ദിവസം ഡ്യൂട്ടിയായി പരിഗണിക്കും. പ്രധാന ഓഫീസുകളിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോ മീറ്റർ ലഭ്യമാക്കും.

വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. രാവിലെ ഒൻപതു മുതൽ വൈകുന്നേരം ഏഴു വരെയാണ് പൊതുവായ പ്രവർത്തന സമയം. അതേസമയം വിവിധ വിഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെ ഭക്ഷണം ഇരുന്ന് കഴിക്കാൻ(ഡൈനിംഗ്) സൗകര്യം നൽകാം. വൈകുന്നേരം ഏഴു മുതൽ എട്ടുവരെ പാഴ്‌സൽ സർവീസിന് അനുമതിയുണ്ട്. ഡൈനിംഗിൽ സാമൂഹിക അകലം ഉറപ്പാക്കണം. ജീവനക്കാരും ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ സന്ദർശകരും മാസ്‌ക് ധരിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം.

ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെ

ജ്വല്ലറികൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ.

കെട്ടിട നിർമാണ സാമഗ്രികളുടെ വിൽപ്പന കേന്ദ്രങ്ങൾ, വാച്ച് കടകൾ തുടങ്ങിയവ വൈകുന്നേരം ആറു വരെ.

ബാർബർ ഷോപ്പുകൾ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കാം. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ പാടില്ല. മാസ്‌കുകളും സാനിറ്റൈസറും ഉറപ്പാക്കണം. തുണികൾക്ക് പകരം ഡിസ്‌പോസിബിൾ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങൾ ഉപയോഗത്തിനുശേഷം അണുവിമുക്തമാക്കണം.

മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തിരികെയുമുള്ള യാത്രകൾക്ക് നിരോധനമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക അനുമതി തേടണം.

ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.

സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം. ഡ്രൈവർക്കു പുറമെ പ്രായപൂർത്തിയായ രണ്ടു
പേർക്കും പതിനഞ്ചു വയസിൽ താഴെയുള്ള രണ്ടു പേർക്കും യാത്ര ചെയ്യാം.

ജില്ലയ്ക്കുള്ളിൽ പൊതുഗതാഗത സംവിധാനം നടപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സി അധികൃതരുമായും സ്വകാര്യ ബസുടമകളുമായും ചർച്ച നടത്തും.

ഓട്ടോറിക്ഷകൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ. പരമാവധി രണ്ടു യാത്രക്കാർ മാത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകൾ, പരിശീലന കേന്ദ്രങ്ങൾ മുതലായവയ്ക്ക് പ്രവർത്തന നിരോധനം തുടരും. വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള മറ്റു താമസകേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്.

വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് 20 പേരിൽ അധികമാകരുത്. എത്തുന്നവർ സാമൂഹിക അകലം ഉറപ്പാക്കണം.

ആരാധനാലയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ പാടില്ല. മതപരമായ കൂടിച്ചേരലുകൾക്ക് നിരോധനം തുടരും.

സിനിമാ തിയേറ്ററുകൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ജിംനേഷ്യങ്ങൾ, സ്‌പോർട്‌സ്
കോംപ്ലസുകൾ, നീന്തൽ കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ മുതലയാവ തുറക്കാൻ പാടില്ല.

കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇളവ്

ഫാക്ടറികൾ-വ്യവസായ യൂണിറ്റുകൾ എന്നിവ പ്രവർത്തിക്കാം.