
പാലക്കാട്: പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ഡോ. ടി.വി. റോഷിനെ വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടായി സ്ഥലംമാറ്റി. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളിയതിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്. ഇതോടെ നടപടി പ്രതികാരപരമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചിരുന്നു. എന്നാൽ അത്തരത്തിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ ഡോ. ടി.വി. റോഷ് വിശദീകരിച്ചു. ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികളായ രണ്ട് പേർക്ക് കോളറ സംശയമുണ്ടായിരുന്നെങ്കിലും പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന ആരോഗ്യവകുപ്പ് തിരുത്തി. രണ്ട് പേർക്ക് കോളറ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും മൈക്രോബയോളജി പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെന്നും വകുപ്പ് അറിയിച്ചു. ഇതിനിടെയുണ്ടായ ഡിഎംഒയുടെ സ്ഥലംമാറ്റമാണ് ഇപ്പോൾ രാഷ്ട്രീയ-ഭരണതലങ്ങളിൽ ചർച്ചയാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






