![ഉപയോഗിക്കുന്നത് കഞ്ചാവിനെക്കാൾ വീര്യമുള്ള മയക്കുമരുന്നുകള്‍; രാഷ്ട്രീയക്കാരുൾപ്പെടെ ഉന്നതരുടെ സ്വാധീനവും; ഇത്തരക്കാരെ മെരുക്കാൻ പൊലീസിനും ഭയം; യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിൽ കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ……! ഉപയോഗിക്കുന്നത് കഞ്ചാവിനെക്കാൾ വീര്യമുള്ള മയക്കുമരുന്നുകള്‍; രാഷ്ട്രീയക്കാരുൾപ്പെടെ ഉന്നതരുടെ സ്വാധീനവും; ഇത്തരക്കാരെ മെരുക്കാൻ പൊലീസിനും ഭയം; യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിൽ കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ……!](https://i0.wp.com/thirdeyenewslive.com/storage/2022/07/IMG-20220718-WA0007.jpg?fit=1045%2C1395&ssl=1)
ഉപയോഗിക്കുന്നത് കഞ്ചാവിനെക്കാൾ വീര്യമുള്ള മയക്കുമരുന്നുകള്‍; രാഷ്ട്രീയക്കാരുൾപ്പെടെ ഉന്നതരുടെ സ്വാധീനവും; ഇത്തരക്കാരെ മെരുക്കാൻ പൊലീസിനും ഭയം; യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിൽ കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ……!
സ്വന്തം ലേഖിക
കോട്ടയം: ലഹരി ഉപയോഗത്തിൽ സംസ്ഥാനത്ത് കോട്ടയം ഒട്ടും പിന്നിലല്ല.
നാലുമാസത്തെ കണക്കുപ്രകാരം 21 വയസില്‍ താഴെ മാത്രം പ്രായമുള്ള 278 യുവാക്കളെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടു നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമപ്രകാരം അകത്താക്കിയപ്പോള്‍ 41 പേരുമായി കോട്ടയം രണ്ടാം സ്ഥാനത്തുണ്ട്.
62 യുവാക്കള്‍ പിടിക്കപ്പെട്ട എറണാകുളമാണ് ഒന്നാംസ്ഥാനത്ത്. ആലപ്പുഴയില്‍നിന്നും 39 പേരെ അകത്താക്കിയെന്നും എക്സൈസ് രേഖകള്‍ സൂചിപ്പിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020ല്‍ എറണാകു
ളത്തെ പിന്തള്ളി കോട്ടയമായിരുന്നു ഒന്നാം സ്ഥാനത്ത്. 21 വയസില്‍ താഴെയുള്ള 917 യുവാക്കളെ എന്‍ഡിപിഎസ് നിയമപ്രകാരം അറസ്റ്റു ചെയ്തപ്പോള്‍ 151 പേരാണു കോട്ടയത്തുനിന്നും അകത്തായത്. തൃശൂര്‍ 150 -ഉം എറണാകുളം 146-ഉം കേസുകളുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഈ വര്‍ഷം ഇതുവരെ 8,124 കേസുകള്‍ സംസ്ഥാനത്ത് എന്‍ഡിപിഎസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, 2021ല്‍ 5,586 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ലഹരിക്ക് സിന്തറ്റിക്ക് മരുന്നുകളും വേദനസംഹാരികളുമടക്കം പുതുവഴി തേടുകയാണ് യുവതലമുറ. കാന്‍സര്‍ രോഗികള്‍ക്ക് നല്കുന്ന വേദനസംഹാരി ബൂപ്രിനോര്ഫിന് അടക്കം ലഹരിക്ക് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പിടിമുറുക്കുന്നത്. ഉപഭോക്താക്കളെതന്നെ ഏജന്റുമാരാക്കിമാറ്റി ക്യാമ്പസുകളടക്കം വിപണിയാക്കി മാറ്റുകയാണ്.
ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്പന നടത്തേണ്ട മരുന്നുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ സുലഭമായി ലഭിക്കുന്നുണ്ട്. ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തെ ഒട്ടുമിട്ട ഗ്രാമങ്ങളിലും മയക്കുമരുന്നു ലോബി വലവിരിച്ചു കഴിഞ്ഞു. കൊച്ചുകുട്ടികളെവരെ ഏജന്റുമാരും വിതരണക്കാരുമാക്കി മാറ്റിയിരിക്കുന്നു.
വിലകൂടിയ വാഹനം വാങ്ങിനല്‍കി മയക്കുമരുന്നു വിതരണത്തിന് ഉപയോഗിക്കുന്നതും ഇക്കൂട്ടരെയാണ്. ഇവര്‍ പ്രതികളാകുന്ന ഒരു കേസും നിലനില്‍ക്കില്ല. ഇവരെ സഹായിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ഓടിയെത്തും. ഇവര്‍ പാര്‍ട്ടികളുടെ തണലിലാണു വളരുന്നത്. ലക്ഷങ്ങളാണ് നേതാക്കള്‍ക്കു ലഭിക്കുന്നത്.
ഇത്തരക്കാരെല്ലാം വളരെ ശക്തരായതിനാൽ
പൊലീസിനു മയക്കുമരുന്നു ലോബിക്കെതിരേ പോരാടാന്‍ ഭയമാണ്. ഇവര്‍ക്കു താത്പര്യം പാവപ്പെട്ടവന്റെ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമാണ്. ഇതാകുമ്പോള്‍ പെറ്റി എഴുതി കൊടുക്കാം. മയക്കുമരുന്നു ലോബികളെ ഒതുക്കാന്‍ ഇറങ്ങിയാല്‍ രാഷ്ട്രീയ നേതാക്കളുടെയും കണ്ണിലെ കരടായി മാറും. സ്വന്തം മക്കളെ വലിയ വിശ്വാസമാണ് മാതാപിതാക്കള്‍ക്ക്. എന്റെ മക്കള്‍ ഒന്നും ചെയ്യില്ലെന്ന വിശ്വാസത്തില്‍ അവര്‍ കഴിയുന്നതും അപകടമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരും പറയുന്നു.