ക്ലാസന്റെ വെടിക്കെട്ടിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രക്ഷിക്കാനായില്ല ; തീപ്പൊരി പോരാട്ടത്തിൽ നാല് റൺസിന് ജയിച്ച് കൊൽക്കത്ത

ക്ലാസന്റെ വെടിക്കെട്ടിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രക്ഷിക്കാനായില്ല ; തീപ്പൊരി പോരാട്ടത്തിൽ നാല് റൺസിന് ജയിച്ച് കൊൽക്കത്ത

Spread the love

സ്വന്തം ലേഖകൻ

കൊല്‍ക്കത്ത: ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രക്ഷിക്കാനായില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നാല് റണ്‍സിന്റെ തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്.

ആന്ദ്രേ റസ്സല്‍ (25 പന്തില്‍ പുറത്താവാതെ 64), ഫില്‍ സാള്‍ട്ട് (54) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടി നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാന്‍ സാധിച്ചത്. ക്ലാസന്‍ 29 പന്തില്‍ 69 റണ്‍സുമായി പൊരുതിയെങ്കിലും അവസാന ഓവറില്‍ വീണത് തിരിച്ചടിയായി. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. 24.75 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് 53 റണ്‍സ് വിട്ടുകൊടുത്തു. ഒറ്റ വിക്കറ്റും നേടാന്‍ സ്റ്റാര്‍ക്കിന് സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായിട്ടാണ് ഹൈദരാബാദ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ മായങ്ക് അഗര്‍വാള്‍ – അഭിഷേക് ശര്‍മ സഖ്യം 60 റണ്‍സ് ചേര്‍ത്തു. ഇരുവരും 32 റണ്‍സ് വീതമെടുത്ത് പുറത്തായി. പിന്നീടെത്തിയ രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (18), അബ്ദുള്‍ സമദ് (15) എന്നിവര്‍ നിരാശപ്പെടുത്തി. എങ്കിലും ഷഹ്ബാസ് അഹമ്മദിനെ (5 പന്തില്‍ 16) കൂട്ടുപിടിച്ച് ക്ലാസന്‍ ഒരു ശ്രമം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ഹര്‍ഷിത് റാണയെറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ക്ലാസന്‍ സിക്‌സ് നേടി. ഹൈദരാബാദ് ഏറെക്കുറെ വിജയമുറപ്പിച്ചു. രണ്ടാം പന്തില്‍ സിംഗിള്‍. എന്നാല്‍ മൂന്നാം പന്തില്‍ ഷഹ്ബാസിനെ റാണ മടക്കി. നാലാം പന്തില്‍ മാര്‍കോ ജാന്‍സന്‍ സിംഗിളെടുത്തു. അഞ്ചാം പന്തില്‍ ക്ലാസന്‍ സ്‌ട്രൈക്ക്. എന്നാല്‍ റാണയുടെ സ്ലോവറില്‍ ക്ലാസന്‍ വീണു. സുയഷ് ശര്‍മയുടെ തകര്‍പ്പന്‍ ക്യാച്ച്. അവസാന പന്ത് നേരിട്ട കമ്മിന്‍സിനും പന്തില്‍ തൊടാനായില്ല.

നേരത്തെ സാള്‍ട്ടിനും റസ്സലിനും പുറമെ റിങ്കു സിംഗ് (15 പന്തില്‍ 23)), രമണ്‍ദീപ് സിംഗ് (17 പന്തില്‍ 35) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്. സാള്‍ട്ട് ഒരുവശത്ത് നിന്നപ്പോള്‍ സുനില്‍ നരെയ്ന്‍ (2), വെങ്കടേഷ് അയ്യര്‍ (7), ശ്രേയസ് അയ്യര്‍ (0), നിതീഷ് റാണ (9) എന്നിവരെല്ലാ നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ നാലിന് 51 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. പിന്നീട് സാള്‍ട്ട് – രമണ്‍ദീപ് സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പിരിഞ്ഞത്. രമണ്‍ദീപിനെ കമ്മിന്‍സ് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സാള്‍ട്ടിനെ മായങ്ക് മര്‍കണ്ഡെയും തിരിച്ചയച്ചു. 40 പന്തുകള്‍ നേരിട്ട സാള്‍ട്ടിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു.

തുടര്‍ന്ന് റസ്സല്‍ നടത്തിയ വെടിക്കെട്ടാണ് കൊല്‍ക്കത്തനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സാണ് റസ്സല്‍ – റിങ്കു സഖ്യം അടിച്ചെടുത്തത്. 25 പന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ ഏഴ് സിക്‌സും മൂന്ന് ഫോറും നേടി. റിങ്കു അവസാന ഓവറില്‍ പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് (6) റസ്സലിനൊപ്പം പുറത്താവാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്തു. ഹൈദരബാദിന് വേണ്ടി നടരാജന്‍ മൂന്ന് വിക്കറ്റെടുത്തു. മര്‍കണ്ഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്. കമ്മിന്‍സ് നാല് ഓവറില്‍ 32 റണ്‍സാണ് നല്‍കിയത്.