രാജ്യത്തെത്താതെ 100 കോടിയോളം രൂപ വിദേശത്തേക്ക് കൊണ്ടുപോയി ; മലയാളികളുടെ ഔട്സോഴ്സിങ് സ്ഥാപനത്തില്‍ ഇൻകംടാക്സ് റെയ്ഡ് ; കൊച്ചിയിലെ സ്‍പെക്‌ട്രം സോഫ് ടെക്കിലാണ് പരിശോധന നടന്നത്, സ്ഥാപന ഉടമയും ആം ആദ്മി പാര്‍ട്ടി മുൻ കോഡിനേറ്ററുമായ മനോജ് പദ്മനാഭനെതിരെയും അന്വേഷണം.
കൊച്ചി: 2021 ലെ പാണ്ടോര പേപ്പറില്‍ പേരുവന്ന മലയാളികളുടെ ഔട്സോഴ്സിങ് സ്ഥാപനത്തില്‍ ഇൻകംടാക്സ് റെയ്ഡ്. കൊച്ചിയിലെ സ്‍പെക്‌ട്രം സോഫ് ടെക്കിലാണ് പരിശോധന നടന്നത്.രാജ്യത്തേക്ക് എത്തേണ്ട നൂറു കോടിയോളം രൂപ കടലാസ് കമ്പനികൾ ഉണ്ടാക്കി ബ്രിട്ടീഷ് വെര്‍ജിൻ ഐലന്റില്‍ നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. ആം ആദ്മി പാര്‍ട്ടിയുടെ മുൻ കോഡിനേറ്റര്‍ മനോജ് പദ്മനാഭനെതിരെയും ഇതില്‍അന്വേഷണമുണ്ട്.
കൊച്ചി എം.ജി റോഡിലെ സ്‍പെക്‌ട്രം സോഫ്ട് ടെക് എന്ന സ്ഥാപനത്തില്‍ മെഡിക്കല്‍ ട്രാൻസ്ക്രിപ്ഷൻ അടക്കം അമേരിക്കയിലേക്കുളള ഔട് സോഴ്സിങ്ങാണ് പ്രധാനമായും ചെയ്യുന്നത്. 2021ല്‍ പുറത്തുവന്ന പാണ്ടോര പേപ്പറിലാണ് സ്ഥാപനത്തെപ്പറ്റി ആദ്യ സൂചനകള്‍ വന്നത്. കൊച്ചിയിലെ അടക്കം ഔട് സോഴ്സിങ് ജോലികള്‍ക്കായി അമേരിക്കയില്‍ നിന്ന് ലഭിച്ച പ്രതിഫലം വ്യാജ കമ്പനികൾ ഉണ്ടാക്കി ബ്രിട്ടീഷ് വെര്‍ജിൻ ഐലന്റിലേക്ക് കൊണ്ടു പോയെന്നായിരുന്നു കണ്ടെത്തല്‍.
ഇത് കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികള്‍ നടത്തിയ അന്വേഷണത്തിലാണ് നൂറുകോടിയോളം രൂപ രാജ്യത്തെത്താതെ വഴിതിരിച്ചു വിട്ടതെന്ന് വ്യക്തമായത്. ഇതിനായി ദുബായിലും ഷെല്‍ കമ്പനികൾ ഉണ്ടാക്കി . മലയാളികളായ മനോജ് പദ്മനാഭൻ, ക്ലീറ്റസ് ജോബ്, ജോസഫ് കുരിശിങ്കല്‍ തുടങ്ങിയവരാണ് സ്ഥാപനത്തിന്റെ സാരഥികള്‍. ആം ആദ്മി പാര്‍ടിയുടെ കേരള കോഡിനേറ്ററായി മനോജ് പദ്മനാഭൻ മുൻപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിയിലെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നികുതി വെട്ടിച്ച് രാജ്യത്തിന് പുറത്തേക്ക് പണം കടത്തിയതിന്റെ രേഖകളും ഇക്കൂട്ടത്തിലുണ്ട്.