കിഴക്കമ്പലത്തെ കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവം; ഇന്ന് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത; മുന്നൂറോളം പേര്‍ പ്രതികളായേക്കും
സ്വന്തം ലേഖിക
കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് നടന്നേക്കും.
മുന്നൂറോളം പേര്‍ കേസില്‍ പ്രതികളായേക്കുമെന്നാണ് സൂചന. ഇതുവരെ 164 പേരാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് നടപടികള്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പൂര്‍ത്തിയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തും. സിസിടിവി, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിക്കും.
അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും കിറ്റെക്‌സ് സംഘര്‍ഷം ചര്‍ച്ചയായേക്കും.
പെരുമ്പാവൂര്‍ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘര്‍ഷത്തിന്റെ കാരണം കണ്ടെത്തുകയെന്നതാണ് പ്രധാന ദൗത്യം.
നിരപരാധികളെയും പൊലീസ് പിടികൂടിയിട്ടുണ്ടെന്നും, ഇവര്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്നും കിറ്റെക്‌സ് എം ഡി സാബു ജേക്കബ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ തമ്മിലടിച്ച തൊഴിലാളികള്‍, അവര്‍ക്ക് നേരെ തിരിഞ്ഞു.
ആക്രമണത്തില്‍ കുന്നത്തുനാട് സി ഐ ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു പൊലീസ് ജീപ്പ് കത്തിക്കുകയും നാലെണ്ണം തകർക്കുകയും ചെയ്തതിലൂടെ സർക്കാരിന് 12 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.