![ഇനി സഹിക്കാന്‍ വയ്യ; ഇനി ഇവിടെ നിര്‍ത്തിയാൽ ആരും എന്നെ കാണില്ല; കിരണ്‍ കുമാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചതായി വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത് ഇനി സഹിക്കാന്‍ വയ്യ; ഇനി ഇവിടെ നിര്‍ത്തിയാൽ ആരും എന്നെ കാണില്ല; കിരണ്‍ കുമാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചതായി വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്](https://i0.wp.com/thirdeyenewslive.com/storage/2022/01/vismaya.jpg?fit=1024%2C567&ssl=1)
ഇനി സഹിക്കാന്‍ വയ്യ; ഇനി ഇവിടെ നിര്‍ത്തിയാൽ ആരും എന്നെ കാണില്ല; കിരണ്‍ കുമാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചതായി വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്
സ്വന്തം ലേഖിക
കൊല്ലം :കൊല്ലത്തെ വിസ്മയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന വിസ്മയയുടെ ശബ്ദ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാര്‍ മര്‍ദിച്ചിരുന്നെന്ന് വിസ്മയ കരഞ്ഞു പറയുന്ന ഓഡിയോ സന്ദേശമാണ് കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. കിരണ്‍ കുമാറിന്റെ വീട്ടില്‍ ഇനി തനിക്ക് നില്‍ക്കാനാകില്ലെന്ന് വിസ്മയ അച്ഛനോട് പറയുന്നതായി ശബ്ദ സന്ദേശത്തിലുണ്ട്. എനിക്ക് സഹിക്കാനാകുന്നില്ലെന്ന് വിസ്മയ കരഞ്ഞ് പറയുന്നത് ശബ്ദ സന്ദേശത്തില്‍ വ്യക്തമായി കേള്‍ക്കാം.
തന്നെ ഇവിടെ നിര്‍ത്തിയിട്ട് പോകുകയാണെങ്കില്‍ ഇനി ആരും തന്നെ കാണില്ലെന്ന് വരെ വിസ്മയ അച്ഛനോട് പറയുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛന്‍ പറയുന്നുണ്ട്. തന്നെ കിരണ്‍ കുമാര്‍ മര്‍ദിക്കുമെന്നും തനിക്ക് പേടിയാകുന്നുവെന്നും ഇറങ്ങിപ്പോകാന്‍ വരെ പറയുന്നുവെന്നും വിസ്മയ പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ദേഷ്യം വരുമ്പോള്‍ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെയാണ് കേസില്‍ കോടതി വിധി പറയുന്നത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് നാളെ വിധി പ്രഖ്യാപനം നടത്തുക. വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി.വിസ്മയ മരിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് കേസില്‍ വിധി വരുന്നത്. പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിനെതിരെ സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ നടപടികളിലും അതേ വേഗത നിലനിര്‍ത്തുകയും ചെയ്തതിനു ഒടുവിലാണ് കേസില്‍ വിധി വരുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.