സിനിമ നടിയെ പീഡിപ്പിച്ച നടൻ വിജയ് ബാബുവിനെ പിടികൂടാൻ അരയും തലയും മുറുക്കി പൊലീസ്; വിദേശത്തുള്ള നടൻ്റെ പാസ്പോർട്ട് അടക്കം റദ്ദാക്കി; വനിതാ ഡോക്ടറെ പീഡിപ്പിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് ലോ ആൻഡ് ഓർഡറിൽ നിയമനം നൽകി സർക്കാർ; എ വി സൈജു മുല്ലപ്പെരിയാർ എസ്എച്ച്ഒ; നടനില്ലാത്ത എന്ത് പ്രിവിലേജാണ് സിഐയ്ക്കുള്ളത്…?
സ്വന്തം ലേഖകൻ
ഇടുക്കി: നടിയെ ലൈംഗികമായി പീഡിപ്പിച്ച നടൻ വിജയ് ബാബുവിനെ പിടികൂടാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേരള പൊലീസ്.
വിദേശത്തേക്ക് കടന്ന നടൻ്റെ പാസ്പോർട്ട് അടക്കം ഇതിനോടകം റദ്ദാക്കി. ഇൻ്റർപോളിൻ്റെ സഹായമടക്കം തേടിയിരിക്കുകയാണ് പൊലീസ്. രണ്ട് ദിവസത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ നടനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇതേ കുറ്റകൃത്യം ചെയ്ത സർക്കിൾ ഇൻസ്പെക്ടർ എ വി സൈജുവിന് സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളത്.
പീഡനക്കേസിലെ പ്രതിയായിട്ടും മലയിന്‍കീഴിലെ മുന്‍ സിഐ എ.വി സൈജുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഇയാള്‍ക്ക് ക്രമസമാധാന ചുമതല കൂടി നല്‍കിയിരിക്കുകയാണ്. സൈജുവിനെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാറിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
ദന്തല്‍ ഡോക്ടറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു എ.വി സൈജു. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇയാളെ സസ്‌പെന്‍ഷനില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയത്.
സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുള്ളതുകൊണ്ട് പീഡനക്കേസില്‍ പ്രതിയായിട്ടു പോലും സൈജുവിനെതിരെ വകുപ്പുതല നടപടി പോലും സ്വീകരിച്ചില്ല. സാധാരണഗതിയില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് പതിവ്. ഇയാളുടെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചതുമില്ല. പകരം കേസെടുത്തതിന് പിന്നാലെ ഇയാളെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ നാട്ടിലെത്തിയ ശേഷം തന്റെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് എസ്‌ഐ ആയിരുന്ന സൈജു പരാതി അന്വേഷിക്കുകയും കടയൊഴിപ്പിച്ച് നല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചു. ഈ സംഭവം അറിഞ്ഞതോടെ ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു.
വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തെങ്കിലും മറ്റ് വകുപ്പുതല മറുപടികളിലേക്കൊന്നും പോകാതിരുന്നതിന് പിന്നില്‍ സിപിഎമ്മിന്റെയും പൊലീസ് അസോസിയേഷന്റെയും സ്വാധീനമുണ്ടെന്നാണ് അറിയുന്നത്. തുടക്കത്തില്‍ ഇയാളെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയതൊഴിച്ചാല്‍ സസ്‌പെന്‍ഡ് ചെയ്യാതിരുന്നതിന് പിന്നില്‍ പോലീസ് സംഘടനയുടെ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൈജു ഗുരുതരമായ കേസില്‍ പ്രതിയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കവും പെരുമാറ്റരീതിയും ലംഘിക്കുന്നുവെന്നായിരുന്നു കാട്ടാക്കട ഡിവൈഎസ്‌പിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്‌പി ഡോ. ദിവ്യ ഗോപിനാഥ് ഐജിക്ക് കൈമാറിയെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ല. സ്ത്രീ പീഡനക്കേസില്‍ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ പൊലീസ് മേധാവി തയ്യാറാകാതിരുന്നത് രാഷ്ട്രീയ സ്വാധീനംമൂലമാണെന്നാണ് അറിയുന്നത്.
ഇതിനിടെ സൈജുവിന്റെ ഭാര്യയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഒരുപാട് പ്രഖ്യാപനങ്ങളും പദ്ധതികളും കേരള പൊലീസ് നടപ്പാക്കുന്നവുെന്ന് കാണിച്ച് സര്‍ക്കാര്‍ വലിയ പ്രചരണങ്ങള്‍ നടത്തുമ്പോഴാണ് സൈജുവിനെ പോലുള്ള പീഡനക്കേസ് പ്രതികളെ പൊലീസ് തന്നെ സംരക്ഷിച്ചുനിര്‍ത്തുന്നത്.