സര്‍ക്കാരിനും ജനങ്ങൾക്കുമിടയിലെ കണ്ണാടിയായ പൊലീസിലെ മധ്യനിരയ്ക്ക് ശ്വാസം മുട്ടുന്നു; സര്‍ക്കാര്‍ എറിഞ്ഞാലും, ജനം എറിഞ്ഞാലും പൊട്ടുന്നത് ഈ കണ്ണാടി തന്നെയാണ്; പൊലീസുകാർക്കുമുണ്ട് മാതാപിതാക്കളും കുടുംബവും; ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്ന പൊലീസുകാരുടെ എണ്ണം പെരുകുന്നു; പുലർച്ചെയെത്തുന്ന “സാട്ട” യിൽ ഭയന്ന് വിറച്ച് ഉദ്യോഗസ്ഥർ ; മഴയത്തും വെയിലത്തും വരിനിന്ന് പണിയെടുക്കുന്നവരെ ആര് സംരക്ഷിക്കും..?
ഏ.കെ ശ്രീകുമാർ
കോട്ടയം : സര്‍ക്കാരിനും ജനങ്ങൾക്കുമിടയിലെ കണ്ണാടിയായ പൊലീസിലെ മധ്യനിരയ്ക്ക് ശ്വാസം മുട്ടാൻ തുടങ്ങിയിട്ട് നാളുകളായി. സര്‍ക്കാര്‍ എറിഞ്ഞാലും, ജനം എറിഞ്ഞാലും പൊട്ടുന്നത് ഈ കണ്ണാടി തന്നെയാണ്. പൊലീസ് സംവിധാനത്തിന്റെ നട്ടെല്ലാണ് സിവിൽ പൊലീസ് മുതൽ ഡിവൈഎസ്പിമാർ വരെയുള്ളവർ .
സമീപകാലത്ത് കേരളം കണ്ട ഏറ്റവും അക്രമാസക്തമായ സമരങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ നടക്കുന്നത്. വാട്ടർ ബലൂൺ മുതല്‍ കല്ലും കൊടികെട്ടിയ വടിയും വരെ ആയുധമാക്കി കോൺഗ്രസ്, ബിജെപി പ്രവർത്തകരും മറ്റ് സംഘടനകളും സമരം കൊഴുപ്പിക്കുക്കയാണ്. സമരവും വെള്ളം ചീറ്റിക്കലുമെല്ലാം ലൈവായി കാണുന്ന മലയാളികള്‍ ആദ്യം കുറ്റപ്പെടുത്തുന്നത് പൊലീസിനെയാണ്. പൊലീസ് കയ്യുംകെട്ടി നോക്കിനിന്നുവെന്നോ , തല്ലി ഒതുക്കിയെന്നോ പറയും
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഒ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരാണ് പൊലീസിന്റെ നട്ടെല്ലായി നിന്ന് സ്വയം നട്ടെല്ലൊടിക്കുന്നത്. ഒരിക്കലും തളരില്ലെന്നും നീതിയ്ക്കായി സ്വയം തീയാകുമെന്നും പ്രതിജ്ഞ ചെയ്തിറങ്ങിയവര്‍ പക്ഷേ, ഇപ്പോള്‍ തളര്‍ച്ചയിലാണ്. കാരണം എന്തിനും ഏതിനും ആദ്യം പണികിട്ടുന്നത് ഈ മധ്യനിരക്കാര്‍ക്കാണ്. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉന്നതരും നല്‍കുന്ന ചവിട്ടിനൊപ്പം ഡിപ്പാര്‍ട്ട്‌മെന്റ് വക കുത്ത് കൊള്ളാനും വിധിക്കപ്പെട്ടവരാണ് ഇവർ.
ജോലിഭാരവും ‘പണി’കിട്ടലും കാരണം ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ദിവസവും പല പ്രശ്‌നങ്ങള്‍ കേട്ടും കണ്ടും കടന്ന് പോകുന്ന സാധാരണ പൊലീസ് ഉദ്യോഗസ്ഥന് കൃത്യമായ കൗണ്‍സലിംഗ് പോലും ലഭിക്കാറില്ല. മാനസികാരോഗ്യം ഇത്രയധികം കുഴപ്പത്തിലാക്കുന്ന മറ്റൊരു തൊഴില്‍ മേഖല കാണില്ല. കൃത്യമായി ശമ്പളം വാങ്ങിയട്ടല്ലേ എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ, കളത്തിലിറങ്ങിയാലേ കാക്കിക്കുള്ളില്‍ കരയുന്നവരെ കാണാനാകൂ.
അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെ വിരട്ടും മൂലം നിരവധി ഉദ്യോഗസ്ഥരാണ് മാനസിക സമ്മർദ്ദത്തിൽ കഴിയുന്നത്. ചിലർ ആത്മഹത്യ ചെയ്യുന്നു. ചിലർ ഒളിച്ചോടുന്നു. ഒരു വനിതാ സി.ഐ അമിത ജോലിഭാരത്താൽ നാടുവിട്ടത് രണ്ട് മാസം മുൻപ് മാത്രമാണ്. നിരവധി ഉദ്യോഗസ്ഥരാണ് ഹൃദയാഘാതം സംഭവിച്ച് ചികിൽസയിലുള്ളത്. കോട്ടയം ജില്ലയിൽ മാത്രം ഒരു ഡിവൈഎസ്പിയും , ഒരു സിഐയും , ഒരു പ്രിൻസിപ്പൽ എസ് ഐ യ്ക്കും ഹൃദയാഘാതമുണ്ടായി. മൂവരും ഇപ്പോഴും ചികിൽസയിലാണ്.
ചികിൽസയിൽ കഴിയുന്ന സിപിഒ , എഎസ്ഐ , ഗ്രേഡ് എസ്ഐ മാരുടെ കണക്ക് ഇനിയും പുറത്ത് വന്നിട്ടില്ല.
വിരലിലെണ്ണാവുന്ന പൊലീസുകാർ കാണിക്കുന്ന കുഴപ്പത്തിന്ന് സേനയിലുള്ള ഉദ്യോഗസ്ഥരെ ഒന്നാകെ വിരട്ടുകയാണ് മേലുദ്യോഗസ്ഥരും സർക്കാരും . ജോലിയിലുണ്ടാകുന്ന നിസാര പിഴവുകളുടെ പേരിൽ പൊലീസുകാരെ നാലു ജില്ലയ്ക്ക് അപ്പുറത്തേക്ക് സ്ഥലം മാറ്റുകയോ പിരിച്ചു വിടുകയോ ആണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ കൊടി കെട്ടിയ അഴിമതിക്കാരായ ജിയോളജി, മോട്ടോർവാഹന വകുപ്പ്, പൊലൂഷൻ കൺട്രോൾ ബോർഡ്, റവന്യൂ വകുപ്പ് ഇവിടെയൊന്നും അഴിമതി തടയാൻ സർക്കാരിന് താല്പര്യമില്ല.
പ്രളയം തകർത്ത് കളഞ്ഞ കൂട്ടിക്കലിൽ പ്രളയമേഖലയിൽ തന്നെ പാറമടയ്ക്ക് അനുമതി കൊടുത്ത റവന്യൂ വിഭാഗമാണ് കോട്ടയത്തേത് . ഇതൊക്കെ ആര് ആരോട് പറയാൻ?
ജനത്തിനും സര്‍ക്കാരിനും ഇടയില്‍ കണ്ണാടി പോലെ പ്രവര്‍ത്തിക്കുന്നവരാണ് പൊലീസുകാര്‍. സര്‍ക്കാര്‍ എറിഞ്ഞാലും, ജനം എറിഞ്ഞാലും പൊട്ടുന്നത് ഈ കണ്ണാടി തന്നെയാണ്.