തിരഞ്ഞടുപ്പിന്റെ പേരിൽ പൊലീസുകാരെ തലങ്ങും വിലങ്ങും തട്ടി സർക്കാർ ; വീട്ടുകാര്യങ്ങൾ നോക്കാനും കുടുംബത്തെ കാണാനും ഒരാഴ്ച അവധി എടുക്കേണ്ട ഗതികേടിൽ പൊലീസ് ഉദ്യോഗസ്ഥർ ; തിരഞ്ഞടുപ്പ് ട്രാൻസ്ഫർ പണിഷ്‌മെന്റ് ട്രാൻസ്ഫർ ആയി മാറിയതിൽ സേനയിൽ പ്രതിഷേധം ശക്തം
ഏ.കെ ശ്രീകുമാർ
കോട്ടയം: തിരഞ്ഞടുപ്പിന് മുൻപായി ക്രമസമാധാന ചുതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് ചട്ടം. എന്നാൽ തിരഞ്ഞെടുപ്പ് ട്രാൻസ്ഫർ പണിഷ്‌മെന്റ് ട്രാൻസ്ഫറായി മാറിയപ്പോൾ വലയുന്നത് എസ്പി മുതൽ എസ് ഐ വരെയുള്ള മധ്യനിര ഉദ്യോഗസ്ഥരാണ്.
തിരഞ്ഞടുപ്പ് ട്രാൻസ്ഫറിന്റെ പേരിൽ സംസ്ഥാനത്തെ എസ് ഐ മുതൽ എസ്പി വരെയുള്ള ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങുമാണ് മാറ്റിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കോട്ടയത്തേയ്ക്കും കോട്ടയത്ത് നിന്നുള്ളവരെ തിരുവനന്തപുരത്തേയ്ക്കും തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ വീട്ടുകാര്യങ്ങൾ നോക്കാനും, മക്കളെയും, കുടുംബത്തേയും കാണാനും ഒരാഴ്ച അവധി എടുക്കേണ്ടി വരുമെന്ന ഗതികേടിലാണ്.
തിരഞ്ഞെടുപ്പിനു മുൻപ് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നുള്ള ചട്ട പ്രകാരമാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള എസ്.എച്ച്.ഒമാരെയും, ക്രൈംബ്രാഞ്ച് അടക്കമുള്ള സ്‌പെഷ്യൽ യൂണിറ്റ് ഉദ്യോഗസ്ഥരേയും, ഡിവൈ.എസ്.പിമാരെയും, എസ് പി മാരേയും സ്ഥലം മാറ്റിയിരിക്കുന്നത്.
അതത് ജില്ലക്കാരായ എസ്.എച്ച്.ഒമാർക്കും, ഒരേ ജില്ലയിൽ മൂന്നു വർഷം പൂർത്തിയാക്കിയവരെയും സ്ഥലം മാറ്റണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പണിഷ്‌മെന്റിന് സമാനമായ രീതിയിലാണ് എസ്.എച്ച്.ഒമാരെയും, ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിരിക്കുന്നത്.
മുൻ വർഷങ്ങളിൽ തൊട്ടടുത്ത ജില്ലയിലേയ്ക്കാണ് ഇവരെ സ്ഥലം മാറ്റിയിരുന്നത്. എന്നാൽ, ഇക്കുറി നാല് ജില്ലയെങ്കിലും അകലേയ്ക്കാണ് ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും കോട്ടയം,ഇടുക്കി ജില്ലകളിലാണ് നിയമനം നൽകിയിരിക്കുന്നത്.
അതേസമയം കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് കൊല്ലം, കോട്ടയം,പത്തനംതിട്ട ജില്ലകളിലും, കോട്ടയത്തു നിന്നുള്ള 90 ശതമാനം ഉദ്യോഗസ്ഥർക്കും തിരുവനന്തപുരം ജില്ലയിലുമാണ് നിയമനം നൽകിയിരിക്കുന്നത്.
യാതൊരു മാനുഷിക പരിഗണനയുമില്ലാതെ, ലെക്കും ലെഗാനുമില്ലാതെയുളള സ്ഥലം മാറ്റത്തിനെതിരെ ഉദ്യേഗസ്ഥർക്കിടയിൽ കടുത്ത പ്രതീക്ഷമാണ് ഉയർന്നിരിക്കുന്നത്.