കാമുകനൊപ്പം ചേർന്ന് കോടാലികൊണ്ട് യുവതി വെട്ടിക്കൊലപ്പെടുത്തിയത് സ്വന്തം കുടുംബത്തിലെ ഏഴു പേരെ ; അംഹോറ കൂട്ടക്കൊല കേസിലെ പ്രതി ഷബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു ; സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഒരു വനിതയെ തൂക്കിക്കൊല്ലുന്നത് ഇത് ആദ്യം
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ അംഹോറ കൂട്ടക്കൊല കേസിലെ പ്രതി ഷബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു. 2008ലാണ് കാമുകനൊപ്പം ചേർന്ന് ശബ്‌നം ഒരു കുടുംബത്തിലെ ഏഴുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഇത് ആദ്യം. ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചു.ഷബ്‌നയുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കാണ് മഥുരയിലെ ജയിലിൽ തുടക്കം കുറിച്ചത്. എന്നാൽ ഷബ്‌നയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷബ്‌നവും കാമുകനായ സലീമും ചേർന്ന് ഷബ്‌നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസം നിൽക്കുമെന്ന് കരുതിയായിരുന്നു ക്രൂരമായ കൂട്ടക്കൊല.
തുടർന്ന് കേസിൽ ,ഷബ്‌നത്തെയും സലീമിനെയും പൊലീസ് പിടികൂടുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം 2010 ജൂലായിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരേ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളിപ്പോയി. ഇതോടെയാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.
ഷബ്‌നം നിലവിൽ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്. എന്നാൽ മഥുരയിലെ ജയിലിൽവെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്.
150 വർഷം മുൻപ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല. 1947ന് ശേഷം ഇന്ത്യയിൽ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിതയും ഷബ്‌നമായിരിക്കുമെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയായിരിക്കും ഷബ്‌നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവൻ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നിദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റക്കുറ്റപ്പണി നടത്തുകയും ചെയ്തു. ബക്‌സറിൽ നിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചിട്ടുണ്ട്.
മരണ വാറൻഡ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ശബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയിൽ സീനിയർ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ വ്യക്തമാക്കി.