കശുമാങ്ങ, കൈതച്ചക്ക അടക്കമുള്ളവ വാറ്റി മദ്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി;യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും; കള്ള്, ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കും; ഐ.റ്റി പാര്‍ക്കുകളില്‍ മദ്യ വിതരണ പദ്ധതി;  അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് കുപ്പി ഇല്ല; മദ്യനയത്തിന്റെ പൂര്‍ണരൂപം

കശുമാങ്ങ, കൈതച്ചക്ക അടക്കമുള്ളവ വാറ്റി മദ്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി;യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും; കള്ള്, ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കും; ഐ.റ്റി പാര്‍ക്കുകളില്‍ മദ്യ വിതരണ പദ്ധതി; അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് കുപ്പി ഇല്ല; മദ്യനയത്തിന്റെ പൂര്‍ണരൂപം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയ പല കാര്‍ഷിക വിഭവങ്ങളും ഉപയോഗശൂന്യമായി പോകുന്നുണ്ട് ഇത്തരം കാര്‍ഷിക വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ആക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമോ, ബിയറോ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. അതിനുള്ള പരിഹാരം കേരളത്തില്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക എന്നിവയാണ്. അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ള് ചെത്ത് വ്യവസായം സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമാണ്. സര്‍ക്കാര്‍ കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ നിയമം നിയമസഭ അംഗീകരിച്ചിട്ടുണ്ട്. . ബോര്‍ഡ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകാത്തതിനാല്‍ 2022-23 വര്‍ഷത്തില്‍ കൂടി നിലവിലെ ലൈസന്‍സികള്‍ക്ക് ഷോപ്പുകള്‍ നടത്തുന്നതിന് അനുമതി നല്‍കും. കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് അടുത്ത വര്‍ഷം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.

3 സ്റ്റാര്‍ മുതല്‍ ക്ലാസിഫിക്കേഷന്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് അനുവദിച്ചു വരുന്നത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതാണ്. ടിസിഎസിൽ പുതിയ മദ്യ നിര്‍മാണ ലൈനുകള്‍. മലബാര്‍ ഡിസ്റ്റിലറിയില്‍ മദ്യ ഉത്പാദനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

നിലവിലുള്ള നിയമം അനുസരിച്ച്‌ യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും. മദ്യ ഉത്പ്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ കെ.എസ്.ബി.സി ആരംഭിക്കും. ഇത് കെ.എസ്.ബി.സി-യുടെ വരുമാനം വര്‍ദ്ധിപ്പിന്നതിനും പൊതുമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും സഹായകരമാകും.

ഉത്തരവാദിത്ത്വത്തോടെയുള്ള വിനോദ സഞ്ചാര വികസനം ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര മേഖലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം പോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. വിനോദ സഞ്ചാരികള്‍ മദ്യപിക്കുന്നതിന് വേണ്ടിയല്ല സംസ്ഥാനം സന്ദര്‍ശിക്കുന്നത്. എന്നാല്‍ മദ്യം ലഭ്യമല്ലാത്ത സാഹചര്യം വിനോദ സഞ്ചാര മേഖലക്ക് ഗുണം ചെയ്യുകയുമില്ല.

ഐ.റ്റി പാര്‍ക്കുകളില്‍ അവരുടെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വേളകളില്‍ വിനോദത്തിന് അവസരം ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഐ.ടി പാര്‍ക്കുകളിലെ ഇതിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും.

എഫ്.എല്‍ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും. എഫ്.എല്‍1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും.

എക്‌സൈസ് വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും 2022 ഏപ്രില്‍ 1 മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.

കെ.എസ്.ബി.സി വിദേശമദ്യ ചില്ലറവില്പനശാലകളില്‍ സമഗ്രമായ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കും.

പൊതുജനങ്ങള്‍ക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/സംഭരണം/ഉപയോഗം എന്നിവ സംബന്ധിച്ച്‌ ഓണ്‍ലൈന്‍ ആയി പരാതി സമര്‍പ്പിക്കുന്നതിന് ‘പീപ്പിൾസ് ഐ’ എന്ന പേരില്‍ ഒരു വെബ്ബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് വികസിപ്പിക്കും. ഇത് വഴി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ പെട്ടെന്ന് വിവരം കൈമാറാന്‍ കഴിയും.

എക്‌സൈസ് വകുപ്പില്‍ കുടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

ആദിവാസി ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ആ മേഖലയെ കുറിച്ചുള്ള അവരുടെ അറിവും ഉപയോഗപ്പെടുത്തുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 100 യുവജനങ്ങളെ അധിക തസ്തിക സൃഷ്ടിച്ച്‌ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായി നിയമിക്കും.

പ്രവര്‍ത്തന സൗകര്യം ഉറപ്പുവരുത്തുന്നതിനും എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ എട്ട് താലൂക്കുകളില്‍ സര്‍ക്കിള്‍ ആഫീസ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കും.

വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കുടുതല്‍ വാഹനങ്ങളും 100 പിസ്റ്റലുകളും വാങ്ങും. സൈബര്‍സെല്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കും.

ഗ്ലാസ്സ് ബോട്ടിലുകളും ക്യാനുകളും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലാസ്സ് ബോട്ടിലുകളിലും ക്യനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നില്ല.

മദ്യം പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്നത് കൊണ്ട് പ്രകൃതിക്ക് വലിയ ദോഷം സംഭവിക്കുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണ്ണമായി ഈ മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2023-24 വര്‍ഷം മുതല്‍ ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത കുപ്പികളിലും മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കില്ല.

വിദേശമദ്യം ചട്ടം 34 അനുസരിച്ച്‌ ഈടാക്കുന്ന ഫൈന്‍ നിലവിലെ 15,000/ രൂപ, 50,000/ രൂപ എന്നത് യഥാക്രമം 30,000/ രൂപ, 1 ലക്ഷം രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.

ബാര്‍ ലൈസന്‍സില്‍ സര്‍വ്വീസ് ഡസ്‌ക് സ്ഥാപിക്കുന്നതിന് നിലവിലെ ഫീസ് 25,000/ രൂപ എന്നത് യഥാക്രമം 50,000/ രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.

അഡീഷണല്‍ ബാര്‍ കൗണ്ടര്‍ നിലവിലെ ഫീസ് 30,000/ രൂപ എന്നത് യഥാക്രമം 50,000/ രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.

കേരളത്തിലെ ഡിസ്റ്റിലറികള്‍ അവരുടെ ബ്രാന്റ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് (other than glass bottles) 75,000/ രൂപ എന്നത് യഥാക്രമം 1,00,000/ രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.

കേരളത്തിലെ ഡിസ്റ്റിലറികളില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ വിദേശമദ്യം ഉത്പാദിപ്പിക്കുമ്ബോള്‍ അവയുടെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് 3,00,000/ രൂപ എന്നത് യഥാക്രമം 4,00,000/ രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.

അബ്കാരി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് പൂര്‍ണ്ണമായി പലിശ ഇളവ് നല്‍കികൊണ്ടും മുതല്‍ തുകയില്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കി കൊണ്ടും ആംനസ്റ്റി സ്‌കീം നടപ്പിലാക്കും.

ലഹരിവിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിട്ടാണ് ”കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ – വിമുക്തി”-ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂള്‍/കോളേജ് തലങ്ങളില്‍ ‘ലഹരിവിരുദ്ധ ക്ലബ്ബുകള്‍’ രൂപീകരിച്ചിട്ടുള്ളതാണ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ടും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സ്‌കൂള്‍/കോളേജ് തലത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്‌ ലഹരിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, വിദ്യാര്‍ത്ഥികളുടെ പാഠേൃതര സമയത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തല ജാഗ്രതാ കമ്മിറ്റികള്‍ ശക്തിപ്പെടുത്തി ജനപങ്കാളിത്തതോടെ താഴെ തട്ട് വരെ ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.ലഹരി ഉപയോഗത്തില്‍ നിന്ന് മോചിതരായവരെ പുനരധിവസിപ്പിക്കുന്നതിന് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.വിമുക്തി ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ജില്ലകളില്‍ ഒരിടത്ത് മാത്രമായതിനാല്‍ എല്ലാ ജില്ലകളിലും പുതിയ ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതാണ്.

ലഹരിക്കടിമപ്പെട്ടവരെ ലഹരി മോചന ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് വിമുക്തി ത്വരിത സേവന വിഭാഗം ആരംഭിക്കുന്നതാണ്. പ്രൊഫഷണല്‍ കോളേജുകളിലെ ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്ബസുകളില്‍ ആരംഭിച്ച ”നേര്‍ക്കൂട്ടം”, ഹോസ്റ്റലുകളില്‍ ആരംഭിച്ച ”ശ്രദ്ധ” എന്നീ സമിതികള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും.