ആപ്പാഞ്ചിറ റെയിൽവേ പാലത്തിന് സമീപം ബൈക്കിലെത്തിയ യുവാക്കൾക്കുനേരെ ആക്രമണം; കടുത്തുരുത്തി സ്വദേശി ഉൾപ്പെടെ അഞ്ച് പേർ പോലീസ് പിടിയിൽ; പ്രതികളുടെ പേരിൽ കഞ്ചാവ് വിൽപ്പന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ

ആപ്പാഞ്ചിറ റെയിൽവേ പാലത്തിന് സമീപം ബൈക്കിലെത്തിയ യുവാക്കൾക്കുനേരെ ആക്രമണം; കടുത്തുരുത്തി സ്വദേശി ഉൾപ്പെടെ അഞ്ച് പേർ പോലീസ് പിടിയിൽ; പ്രതികളുടെ പേരിൽ കഞ്ചാവ് വിൽപ്പന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ

സ്വന്തം ലേഖിക

കടുത്തുരുത്തി: യുവാക്കളെ ആക്രമിച്ച കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കടുത്തുരുത്തി ആപ്പാഞ്ചിറ ഭാഗത്ത് കാനാട്ട് വീട്ടിൽ രാധാകൃഷ്ണൻ മകൻ അക്ഷയ് രാധാകൃഷ്ണൻ (25), മുളക്കുളം പെരുവ ലത്തീൻ പള്ളി ഭാഗത്ത് മാവേലിത്തറ വീട്ടിൽ റോയി മകൻ മാത്യൂസ് റോയ് (23), തലയോലപ്പറമ്പ് വടയാർ മിഠായിക്കുന്നം ഭാഗത്ത് പനച്ചിക്കാലായിൽ വീട്ടിൽ അഷറഫ് മകൻ അബ്ദുൾ ഷുക്കൂർ(27), നീണ്ടൂർ ഓണം തുരുത്ത് ഡെപ്യൂട്ടിക്കവല ഭാഗത്ത് ചെറുകര തെക്കേതിൽ വീട്ടിൽ നാരായണൻ മകൻ അനന്ദു നാരായണൻ (25), തലയോലപ്പറമ്പ് വടയാർ മിഠായിക്കുന്നം ഭാഗത്ത് പരുത്തിക്കാട്ട്പടി വീട്ടിൽ സുരേഷ് മകൻ രാഹുൽ എസ് (രാജു 27) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞ ദിവസം ആപ്പാഞ്ചിറ റെയിൽവേ പാലത്തിന് താഴെവച്ച് ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതികൾ യുവാക്കളെ സംഘംചേർന്ന് മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.

സംഭവത്തിനു ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് കടന്നു കളയുകയും, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഗാന്ധിനഗർ ഭാഗത്തുനിന്നും ഇവരെ പിടികൂടുകയുമായിരുന്നു.

അക്ഷയ് രാധാകൃഷ്ണന് കടുത്തുരുത്തി സ്റ്റേഷനിൽ അടിപിടി, കഞ്ചാവ് വില്പന, പിടിച്ചുപറി തുടങ്ങി നിരവധി കേസ് നിലവിലുണ്ട്‌. കൂടാതെ ഇയാൾ 2021ൽ ആന്ധ്രയിൽ കഞ്ചാവ് കേസിൽ പെട്ട് ഒരു വർഷക്കാലത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

മാത്യൂസ് റോയിക്ക് വെള്ളൂർ പോലീസ് സ്റ്റേഷനില്‍ പിടിച്ചുപറി, കഞ്ചാവ് വിൽപ്പന എന്നീ കേസുകളും കൂടാതെ കടുത്തുരുത്തി എക്സൈസിലും കേസുകൾ നിലവിലുണ്ട്. ഷുക്കൂറിന് തലയോലപ്പറമ്പ്, പാലാ, ചേർത്തല, മുഹമ്മ, എറണാകുളം സെൻട്രൽ എന്നിവിടങ്ങളിലായി നിരവധി മോഷണ കേസുകളും, രാഹുലിന് തലയോലപ്പറമ്പ് സ്റ്റേഷനിൽ മോഷണവും, അനന്തു നാരായണന് ഗാന്ധിനഗർ സ്റ്റേഷനിൽ അടിപിടി ഉൾപ്പെടെ മൂന്ന് കേസുകൾ നിലവിലുണ്ട്.

കടുത്തുരുത്തി എസ്.ഐ വിപിൻ ചന്ദ്രൻ, എസ്.ഐ റോജി, സി.പി.ഓ മാരായ സജി കെ.പി, പ്രവീൺകുമാർ എ.കെ, റിജോ, ആനന്ദ്, സജി കെ.കെ, റെജി കെ.സി , ബിനോയ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.