അധികാരം പിടിക്കാൻ ജോസിനെതിരെ കളിച്ചത് രമേശ്: ലക്ഷ്യം ഉമ്മൻചാണ്ടി; കോൺഗ്രസിലെ അധികാരത്തർക്കം യുഡിഎഫിനെ പൊളിച്ചടുക്കുന്നു; ഉമ്മൻചാണ്ടി കൂടുതൽ ഒറ്റപ്പെടുന്നു

അധികാരം പിടിക്കാൻ ജോസിനെതിരെ കളിച്ചത് രമേശ്: ലക്ഷ്യം ഉമ്മൻചാണ്ടി; കോൺഗ്രസിലെ അധികാരത്തർക്കം യുഡിഎഫിനെ പൊളിച്ചടുക്കുന്നു; ഉമ്മൻചാണ്ടി കൂടുതൽ ഒറ്റപ്പെടുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തർക്കത്തിന്റെ പേരിൽ യു.ഡി.എഫിൽ നിന്നും ജോസ് കെ.മാണിയെ പുറത്താക്കിയതിനു പിന്നിൽ കോൺഗ്രസിലെ അധികാരതർക്കം. ഇത് വ്യക്തമാക്കുന്നതാണ് ചൊവ്വാവ്ച പുറത്തു വന്ന ഉമ്മൻചാണ്ടി എം.എൽ.എയുടെ പ്രതികരണം. ജോസ് കെ.മാണി വിഭാഗത്തിനു വാതിൽ അടച്ചിട്ടില്ലെന്നു ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതിനെ ഇതുമായി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

അപ്രതീക്ഷിതമായി കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചതാണ് പൊടുന്നനെയുള്ള ഈ തീരുമാനത്തിന് വഴിവച്ചത്. ജോസ് പക്ഷവുമായുള്ള പ്രശ്നം രമ്യതയിൽ പരിഹരിക്കാനുള്ള ശ്രമം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ യു.ഡി.എഫിൽ രമേശ് ചെന്നിത്തലയുടെ സ്ഥാനം ഏറെക്കുറെ സുരക്ഷിതമായെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കം മുതൽ തന്നെ ജോസ് പക്ഷത്തോട് രമേശ് ചെന്നിത്തലയ്ക്ക് അത്ര പ്രിയമില്ല. ജോസ് കെ. മാണിക്ക് തിരിച്ചും അതേ നിലപാടാണ്. കെ.എം. മാണിയെ ബാർകോഴ കേസിൽ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെ യു.ഡി.എഫ് വിടാൻ കെ.എം. മാണി തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തിൽ ജോസ് കെ. മാണി നടത്തിയ ശക്തമായ സമ്മർദ്ദം കൊണ്ടുതന്നെയായിരുന്നു. മാത്രമല്ല, യു.പി.എയുടെ ഘടകകക്ഷിയായിരുന്നിട്ടും ജോസ് കെ. മാണിക്ക് കേന്ദ്രത്തിൽ വേണ്ട സ്ഥാനങ്ങൾ നൽകിയില്ലെന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഘടനയിൽ തന്നെ വലിയ മാറ്റം വന്നിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുവർഷമായി മുന്നോട്ടുനീങ്ങിയിരുന്ന യു.ഡി.എഫിന്റെ നേതൃനിരയിൽ തന്നെ അഴിച്ചുപണിയുണ്ടായി. രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ ചെയർമാൻ ആയതോടെ, കുഞ്ഞാലിക്കുട്ടിയും കേരളം വിട്ട് ഡൽഹിക്ക് പോയിരുന്നു. ഇതും അന്ന് മുന്നണി വിടാൻ മാണിയെ പ്രേരിപ്പിച്ച ഘടകമായിരുന്നു. അതിന് ശേഷം രമേശ് ചെന്നിത്തലയുടെയും ഡോ: എം.കെ. മുനീറിന്റെയും നേതൃത്വത്തിലാണ് യു.ഡി.എഫ് മുന്നോട്ടുപോയിരുന്നത്.

എന്നാൽ കോവിഡ് ശക്തമായതോടെ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിസ്ഥാനത്തിനുണ്ടാകുമെന്ന ശക്തമായ സൂചന നൽകികൊണ്ട് ഉമ്മൻചാണ്ടി രംഗത്ത് എത്തിയിരുന്നു. ഇടയ്ക്ക് സംസ്ഥാനത്ത് നിന്നും പൂർണ്ണമായും ഒഴിഞ്ഞുനിന്ന അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതാണ് കേരള കോൺഗ്രസ് തർക്കത്തിലും പ്രതിഫലിച്ചത്.

ജോസ് പക്ഷത്തെ വിട്ടുകളയാൻ പാടില്ലെന്ന നിലപാട് ഉമ്മൻചാണ്ടി തുടക്കം മുതൽ തന്നെ സ്വീകരിച്ചിരുന്നു. എഗ്രൂപ്പും കോട്ടയത്തെ കോൺഗ്രസ് നേതൃത്വവും ജോസ് പക്ഷം പോകട്ടെ എന്ന് ആഗ്രഹിച്ചപ്പോഴും അതിന് വഴങ്ങികൊടുക്കാൻ ഉമ്മൻചാണ്ടി തയാറായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ മുന്നണിയിൽ തനിക്ക് പ്രാമുഖ്യം കിട്ടണം എന്ന ലക്ഷ്യം തന്നെയായിരുന്നു.

അതേസമയം ജോസഫ് വിഭാഗവുമായി ഉമ്മൻചാണ്ടിക്ക് അത്ര നല്ല ബന്ധവുമില്ല. ജോസഫ് രമേശ് ചെന്നിത്തലയെ തന്നെയായിരിക്കും പിന്തുണയ്ക്കുകയെന്നത് ഏറെക്കുറെ ഉറപ്പാണ്.

ഈ തർക്കം രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ലീഗ് എന്ന പാർട്ടിക്കുപരിയായി ജോസ് പക്ഷത്തെ മുന്നണിയിൽ നിർത്താൻ കുഞ്ഞാലിക്കുട്ടിയാണ് ഏറെ പരിശ്രമിച്ചത്. ഇതും ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും അപായസിഗ്‌നലാണ് നൽകിയത്. പഴയ ഉമ്മൻചാണ്ടി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് ശക്തമായാൽ അത് തനിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം കരുതി.

ഡോ: എം.കെ. മുനീറും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഭീഷണിയായി ഇത് വളരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ആ സാഹചര്യത്തിലാണ് ഇനി വെറും രണ്ടുമാസം മാത്രം കാലാവധിയുള്ള ഒരു പ്രാദേശിക വിഷയത്തിന്റെ പേരിൽ ജോസ് പക്ഷത്തെ പുറത്താക്കിയത്.

ഇതിന് സമാനമായതോ ഇതിനേക്കാൾ വലുതായതോ ആയ നിരവധി പ്രശ്നങ്ങൾ ഈ പാർട്ടികളുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിയിലുണ്ടായിട്ടും ചെറുവിരൽ അനക്കാതിരുന്ന യു.ഡി.എഫ് നേതൃത്വമാണ് തിടുക്കപ്പെട്ട് തീരുമാനത്തിൽ എത്തിയത്. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്നപ്രശ്നത്തിലൂം മറ്റു പല പഞ്ചായത്തുകളിൽ കരാറുകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുന്നണി നേതൃത്വത്തിന്റെ തീരുമാനങ്ങൾ ലംഘിക്കപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ ഈ സന്നിഗ്ധഘട്ടത്തിലെ നടപടി പാർട്ടിയിൽ നേതൃനിരയിലേക്ക് മറ്റൊരാൾ ഉയർന്നുവരുന്നത് തടയാനാണെന്ന വികാരം കോൺഗ്രസിനുള്ളിൽ ഉടലെടുത്തുകഴിഞ്ഞിട്ടുണ്ട്