റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിവാഹം; ജോലി വാഗ്ദാനം നല്‍കി പണം തട്ടിയത് നിരവധി പേരിൽ നിന്ന്; യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിൻ്റെ പരാതിയില്‍ ബിന്‍ഷ ഐസക്ക് പിടിയിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖിക
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയ യുവതി പൊലീസ് പിടിയിൽ.
കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശിനി ബിന്‍ഷ ഐസക്കാണ് അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ കണ്ണൂര്‍ ആര്‍പിഎഫിന്റെ പിടിയിലാവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് യുവാവിനെ വിവാഹം കഴിച്ചുവെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്.
എന്നും രാവിലെ യുവാവ് ബിന്‍ഷയെ റെയില്‍വേ സ്റ്റേഷനില്‍ ജോലിക്കായി കൊണ്ടുവിടും. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയ ബിന്‍ഷയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അന്വേഷണം നടത്തിവരവെയാണ് ബിന്‍ഷ കണ്ണൂരില്‍ ആര്‍പിഎഫിന്റെ പിടിയിലാവുന്നത്.
ആര്‍പിഎഫ് കണ്ണൂര്‍ ടൗണ്‍ പൊലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോലി വാഗ്ദാനം ചെയ്ത് പലരേയും വഞ്ചിച്ചതായി അറിയുന്നത്.
റെയില്‍വേയില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞും ജോലി ലഭിക്കാതായതോടെ പലരും പരാതി പറഞ്ഞ് രംഗത്തെത്തി. ഇതിനിടെയാണ് യുവതി നാടുവിട്ടത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയാണ് കേസന്വേഷിക്കുന്നത്.