ജസ്ന ജീവിച്ചിരിപ്പില്ല; അജ്ഞാത സുഹൃത്തിനെ സംശയം; ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്ന് പിതാവ്
തിരുവനന്തപുരം: ആറു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയായിരുന്ന ജെസ്ന മരിയ ജയിംസ് ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്നും പിതാവ് ജെയിംസ് കോടതിയെ അറിയിച്ചു.
ജെസ്നയുമായി രഹസ്യ അടുപ്പം സ്ഥാപിച്ചിരുന്ന അയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. അതേക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ലെന്നും അഡ്വ. ശ്രീനിവാസൻ വേണുഗോപാല്‍ മുഖേന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു.
തുടർന്ന് സി.ബി.ഐ ഉദ്യോഗസ്ഥനോട് 19ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
സി.ബി.ഐ ശരിയായി അന്വേഷിച്ചാല്‍ സുഹൃത്തിന്റെ ചിത്രങ്ങളടക്കം തെളിവ് നല്‍കാമെന്നും ഹർജിയില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിലെ ചെറിയവീഴ്ച പോലും വലിയ പിശകില്‍ കലാശിച്ചേക്കാം. സി.ബി.ഐ പിന്നിലുണ്ടെന്ന് അറിഞ്ഞാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന ഭയമുണ്ട്. ജെസ്ന എല്ലാ വ്യാഴാഴ്ചയും രഹസ്യമായി പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി.
ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഈ ദിശയില്‍ അന്വേഷണമുണ്ടായിട്ടില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെയാണ്. അയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. ജെസ്നയെ കാണായതിന്റെ തലേദിവസമുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിച്ചില്ല. മാസമുറയാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ എന്നും അന്വേഷിച്ചില്ല.
ജെസ്നയുടെ മുറിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും
അന്വേഷണമുണ്ടായില്ല.