അര്‍ധ സെഞ്ച്വറിയുമായി സായ് സുദര്‍ശന്‍; ഗുജറാത്ത് ടൈറ്റാന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചത് ആറ് വിക്കറ്റിന്

അര്‍ധ സെഞ്ച്വറിയുമായി സായ് സുദര്‍ശന്‍; ഗുജറാത്ത് ടൈറ്റാന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചത് ആറ് വിക്കറ്റിന്

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ 162 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 11 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സായ് സുദര്‍ശനാണ് (48 പന്തില്‍ 62) ഗുജറാത്തിന് അനായാസ ജയം നേടിക്കൊടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവര്‍പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 54 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. ഓപ്പണര്‍മാരായ വൃദ്ധമാന്‍ സാഹ (7 പന്തില്‍ 14), ശുഭ്‌മാന്‍ ഗില്‍ (13 പന്തില്‍ 14), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (4 പന്തില്‍ 5) എന്നിവരാണ് വേഗം മടങ്ങിയത്.

സാഹയേയും ഗില്ലിനേയും ആന്‍റിച്ച്‌ നോര്‍ട്ട്ജെ ബൗള്‍ഡാക്കിയപ്പോള്‍ ഹാര്‍ദിക്കിനെ ഖലീല്‍ അഹമ്മദ് വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ഒന്നിച്ച സായ്‌ സുദര്‍ശനും ഇംപാക്‌ട് പ്ലെയറായെത്തിയ വിജയ്‌ ശങ്കറും ചേര്‍ന്ന് 12-ാം ഓവറില്‍ ഡല്‍ഹിയെ 100 കടത്തി. ഇരുവരും ചേര്‍ന്ന് മികച്ച രീതിയില്‍ സ്കോര്‍ ഉയര്‍ത്തുന്നതിനിടെ വിജയ് ശങ്കറിനെ (29) പുറത്താക്കി മിച്ചല്‍ മാര്‍ഷ് ഈ കൂട്ടുകെട്ട് പൊളിച്ചു.

വിജയ് ശങ്കറിന് ശേഷം ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ സായ് സുദര്‍ശനെ കൂട്ട് പിടിച്ച്‌ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

സായ് സുദര്‍ശനോടൊപ്പം ഡേവിഡ് മില്ലര്‍ 16 പന്തില്‍ 31 റണ്‍സുമായും പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ആന്‍റിച്ച്‌ നോര്‍ട്ട്ജെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 162 റണ്‍സ് നേടിയത്. 32 പന്തുകളില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സംഘത്തിന്‍റ ടോപ് സ്‌കോറര്‍.

ഏഴ്‌ ഫോറുകള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. സര്‍ഫറാസ് ഖാനും (34 പന്തില്‍ 30 റണ്‍സ്), വാലറ്റത്ത് 22 പന്തില്‍ 36 നേടിയ അക്‌സര്‍ പട്ടേലും നിര്‍ണായകമായി.