ഐ.പി.എൽ; പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം; 258 എന്ന റൺമല താണ്ടാൻ എത്തിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആയി; വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത്

ഐ.പി.എൽ; പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം; 258 എന്ന റൺമല താണ്ടാൻ എത്തിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആയി; വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം. വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനം. കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിനായി അർധ സെഞ്ച്വറി നേടിയ അഥർവ ടൈഡെ (66) മാത്രമാണ് പൊരുതി നിന്നത്. 258 ലക്ഷ്യം കണ്ടിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആയി.

പവർപ്ലേ പിന്നിടുമ്പോൾ 55/2 എന്ന നിലയിലായിരുന്നു സംഘം. ഓപ്പണർമാരായ ശിഖർ ധവാൻ, പ്രഭ്‌സിമ്രാൻ സിങ്‌ എന്നിവരാണ് വേഗം മടങ്ങിയത്. ധവാനാണ് ആദ്യം വീണത്. ആദ്യ ഓവറിൻറെ അഞ്ചാം പന്തിൽ മാർക്കസ് സ്റ്റോയിനിസിനെതിരെ ബൗണ്ടറി കണ്ടെത്താനുള്ള ധവാൻറെ (2 പന്തിൽ 1) ശ്രമം ഡീപ് പോയിൻറിൽ ക്രുണാൽ പാണ്ഡ്യയുടെ കയ്യിൽ അവസാനിക്കുകയായിരുന്നു. അഥർവ ടൈഡെയും സിക്കന്ദർ റാസയും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. അഥർവ കൂടുതൽ ആക്രമണത്തിന് മുതിർന്നപ്പോൾ ശ്രദ്ധയോടെയായിരുന്നു റാസ കളിച്ചത്. 26 പന്തുകളിൽ നിന്നും അഥർവ അർധ സെഞ്ചുറിയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ 11-ാം ഓവറിൽ 100 റൺസ് പിന്നിടാൻ പഞ്ചാബിന് കഴിഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ റാസയെ മടക്കിയ യാഷ് താക്കൂർ ലഖ്‌നൗസിന് ബ്രേക്ക് ത്രൂ നൽകി. 22 പന്തിൽ 36 റൺസടിച്ച റാസ ക്രുണാലിൻറെ കയ്യിൽ ഒതുങ്ങുകയായിരുന്നു. 36 പന്തിൽ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 66 റൺസെടുത്ത അഥർവയെ രവി ബിഷ്‌ണോയ് സ്വന്തം പന്തിൽ പിടികൂടുകയായിരുന്നു. ലഖ്‌നൗ നിരയിൽ ഒൻപത് താരങ്ങളാണ് ഇന്ന് പന്തെറിഞ്ഞത്. ടീമിനായി യാഷ് താക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നവീൻ ഉൾ ഹക്ക് മൂന്നും രവി ബിഷ്ണോയ് രണ്ട് വിക്കറ്റും നേടി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 257 റൺസ് അടിച്ച് കൂട്ടിയത്. ഐപിഎല്ലിൻറെ ഇതേവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഉയർന്ന സ്‌കോറാണിത്. മാർക്കസ് സ്റ്റോയിനിസ്, കെയ്‌ൽ മെയേഴ്‌സ്, ആയുഷ് ബദോനി, നിക്കോളാസ് പുരാൻ എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തിൻറെ മികവിലാണ് ലഖ്‌നൗവിനെ കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചത്.

ലഖ്‌നൗ ഓപ്പണർമാരായ കെഎൽ രാഹുലും കെയ്‌ൽ മേയേഴ്‌സും പഞ്ചാബിൻറെ അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാർ എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രമായിരുന്നു നേടിയത്. ഇന്നിങ്‌സിൻറെ ആദ്യ പന്തിൽ തന്നെ രാഹുലിനെ പുറത്താക്കാൻ അവസരം ലഭിച്ചെങ്കിലും ബാക്ക്‌വേഡ് പോയിൻറിൽ അഥർവ ടൈഡെ അത് പാഴാക്കി. പിന്നീട് രാഹുലിനെ കാഴ്‌ചക്കാരനാക്കിയുള്ള മേയേഴ്‌സിൻറെ വെടിക്കെട്ടാണ് കാണാൻ കഴിഞ്ഞത്. ആർഷ്‌ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറിൽ നാല് ഫോറുകൾ ഉൾപ്പെടെ 17 റൺസ് അടിച്ചാണ് താരം അടിച്ച് കൂട്ടിയത്. ഗുർനൂർ എറിഞ്ഞ മൂന്നാം ഓവറിൽ രണ്ട് ഫോറുകളും ഒരു സിക്‌സും സഹിതം 16 റൺസ് പിറന്നു.

16-ാം ഓവറിൽ ലഖ്‌നൗ 200 റൺസ് കടന്നിരുന്നു. പിന്നീട് 19-ാം ഓവറിൻറെ രണ്ടാം പന്തിൽ സ്റ്റോയിനിസ് മടങ്ങുമ്പോൾ 239 റൺസ് നേടാൻ ടീമിന് കഴിഞ്ഞു. 40 പന്തിൽ ആറ് ഫോറുകളും അഞ്ച് സിക്‌സും സഹിതം 72 റൺസടിച്ച സ്റ്റോയിനിസിനെ സാം കറൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കയ്യിൽ എത്തിക്കുകയായിരുന്നു. അർഷ്‌ദീപ് സിങ്‌ എറിഞ്ഞ 20-ാം ഓവറിൻറെ നാലാം പന്തിലാണ് പുരാൻ മടങ്ങുന്നത്. 19 പന്തിൽ ഏഴ്‌ ഫോറുകളും ഒരു സിക്‌സും സഹിതം 45 റൺസടിച്ച പുരാൻ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ദീപക് ഹൂഡ (ആറ് പന്തിൽ 11*), ക്രുണാൽ പാണ്ഡ്യ (2 പന്തിൽ 5*), എന്നിവർ പുറത്താവാതെ നിന്നു.