ലോക് ഡൗണില്‍ കൈയില്‍ പാസുണ്ടായിട്ടും കൈകുഞ്ഞുമായി ചെക്ക് പോസ്റ്റില്‍ നഴ്‌സ് കാത്തിരുന്നത് മണിക്കൂറുകള്‍ ; സംഭവം ഇഞ്ചിവിള ചെക്ക് പോസ്റ്റില്‍

ലോക് ഡൗണില്‍ കൈയില്‍ പാസുണ്ടായിട്ടും കൈകുഞ്ഞുമായി ചെക്ക് പോസ്റ്റില്‍ നഴ്‌സ് കാത്തിരുന്നത് മണിക്കൂറുകള്‍ ; സംഭവം ഇഞ്ചിവിള ചെക്ക് പോസ്റ്റില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന്
നഴ്സിംഗ് ജോലിയില്‍ തിരികെ കയറാന്‍ യുവതി ചെക്ക് പോസ്റ്റില്‍ കാത്തിരുന്നത് മൂന്ന് മണിക്കൂറുകളാണ്. അതിര്‍ത്തി താണ്ടിവന്ന കരമന സ്വദേശിനിക്കാണ് മണിക്കൂറുകളാണ് ചെക്ക് പോസ്റ്റില്‍ കൈക്കുഞ്ഞുമായി കാത്തിരിക്കേണ്ടി വന്നത് .

കഴിഞ്ഞ ദിവസം പാറശാല ഇഞ്ചിവിളയിലെ ചെക്ക്‌പോസ്റ്റിലെ കൗണ്ടറിലാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സിന്ധു യാത്രാനുമതിക്കായി മൂന്നു മണിക്കൂറിലധികം കാത്തിരുന്നത്. തമിഴ്‌നാട് സ്വദേശിയായ രജികുമാറാണ് സിന്ധുവിന്റെ ഭര്‍ത്താവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍തൃമാതാവിന് അസുഖമായതിനാല്‍ ലോക്ക് ഡൗണിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സിന്ധു മാര്‍ത്താണ്ഡത്തെത്തിയത്. ലോക് ഡൗണിനിടെ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ അനുമതി വന്നതോടെ നോര്‍ക്കയില്‍ കഴിഞ്ഞ ദിവസം സിന്ധുവും രജിസ്റ്റര്‍ ചെയ്തിരുന്നു.

തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവാണ് തനിക്കും കുഞ്ഞിനുമൊപ്പം വരുന്നതെന്ന് സൂചിപ്പിച്ചായിരുന്നു എമര്‍ജന്‍സി പാസിന് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് യാത്രാപാസ് ലഭിച്ചത്.

തുടര്‍ന്ന് പന്ത്രണ്ടരയോടെ സ്‌കൂട്ടറില്‍ ഭര്‍ത്താവുമൊത്ത് സിന്ധു ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. അതിര്‍ത്തി കടക്കുന്നതിനായി തമിഴ്‌നാട് ചെക്ക്‌പോയിന്റില്‍ ഇവര്‍ക്ക് തടസമുണ്ടായില്ല.

എന്നാല്‍ കേരളത്തിന്റെ കൗണ്ടറിലെത്തിയപ്പോള്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭര്‍ത്താവിനെയും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറും കടത്തിവിടില്ലെന്ന് അറിയിക്കുകയായിരുന്നു. പാസിനായി അപേക്ഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വിവരം വ്യക്തമാക്കിയിരുന്നെന്നും അനുമതിയില്‍ തടസമുണ്ടായില്ലെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ വൈകുന്നേരം മൂന്നരയോടെ 1400 രൂപ വാടക നല്‍കിയാണ് ഒരു സ്വകാര്യ വാഹനത്തില്‍ സിന്ധുവും കുഞ്ഞും കരമനയിലേക്ക് യാത്ര തിരിച്ചത്. ഭര്‍ത്താവ് മാര്‍ത്താണ്ഡത്തേക്കു മടങ്ങിപ്പോവുകയായിരുന്നു.