സർക്കാർ സഹായം ഒന്നും ലഭ്യമായില്ല; തുണച്ചത് സന്നദ്ധ സംഘടനകൾ; പോകാനിടമില്ലാതെ 89 കുടുംബങ്ങൾ; എങ്ങുമെത്താതെ സർക്കാരിന്റെ പുനരധിവാസം; കൊക്കയാർ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും ജീവിതം കരകയറ്റാനാകാതെ ഒരു കൂട്ടം ആളുകൾ

സർക്കാർ സഹായം ഒന്നും ലഭ്യമായില്ല; തുണച്ചത് സന്നദ്ധ സംഘടനകൾ; പോകാനിടമില്ലാതെ 89 കുടുംബങ്ങൾ; എങ്ങുമെത്താതെ സർക്കാരിന്റെ പുനരധിവാസം; കൊക്കയാർ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും ജീവിതം കരകയറ്റാനാകാതെ ഒരു കൂട്ടം ആളുകൾ

സ്വന്തം ലേഖകൻ

പീരുമേട്: മലവെള്ളപ്പാച്ചിലിൽ കിടപ്പാടമടക്കം ഒലിച്ചുപോയ 89 കുടുംബങ്ങളിലെ 257 പേര് ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോഴും പോകാനിടമില്ലാതെ കൊക്കയാറുകാർ ഇപ്പോഴും അന്തിയുറങ്ങുന്നത് പള്ളിക്കൂട മുറ്റത്ത്. ആയുസിന്റെ നല്ലൊരു ഭാ​ഗവും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിയ്ക്കാനായി കഷ്ടപ്പെട്ടവർക്ക് ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം വെള്ളം കൊണ്ടു പോകുന്നത് നിസ്സാഹായരായി നോക്കി നിൽക്കുവാനെ കഴിഞ്ഞിരുന്നുള്ളു. അന്ന് അവർക്ക് ഉണ്ടായിരുന്ന അവസ്ഥയാണ് ഇന്ന് അധികാരികൾക്ക്.

ദുരന്തത്തിനിരയായവരുടെ കൃത്യമായ കണക്ക് വൈകുന്നതിനാൽ പുനരധിവാസം എങ്ങുമെത്തിയില്ല. എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് ഇരുന്നിടത്ത് കുടിൽ കെട്ടാൻ പോലും കുടുംബാംഗങ്ങൾ ഭയപ്പെടുന്നു. തുടർ ഉരുൾപൊട്ടൽ ഭീഷണി മൂലം റവന്യു വകുപ്പിന്റെ വിലക്ക് ചിലർക്ക് സ്വന്തം മണ്ണിൽ തിരികെ പ്രവേശിക്കുന്നതിനു തടസ്സമായിട്ടുണ്ട്. പ്രളയം ഒൻപതു ജീവനുകൾ ആണ് കൊക്കയാർ പഞ്ചായത്തിൽ മാത്രം കവർന്നത്. പൂവഞ്ചിയിൽ ഉരുൾപൊട്ടി എഴു പേരും, കൊക്കയാറിൽ ഉരുൾപൊട്ടി വീട്ടമ്മയും പുല്ലകയാറിൽ ഒഴുക്കിൽപെട്ട് യുവാവും ദുരന്തത്തിനു ഇരകളായി. 135 വീടുകൾ പൂർണമായും തകർന്നു. 106 വീടുകൾ ഭാഗികമായി നശിച്ചു.

മുക്കുളം, പൂവഞ്ചി, വെംബ്ലി അഴങ്ങാട്, മേലോരം, കൊക്കയാർ, കുറ്റിപ്ലാങ്ങാട്, നാരകംപുഴ, കനകപുരം, ഉൾപ്പെടെയുളള ഗ്രാമങ്ങൾ ഉരുൾപൊട്ടൽ സമ്മാനിച്ച ആഘാതത്തിൽ നിന്നു കരകയറിയിട്ടില്ല. 400 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ് കണക്കുകൾ. വിളഞ്ഞു പാകമായ വിളകൾ ഒന്നടങ്കം ഒലിച്ചു പോയ സ്ഥലങ്ങൾ കല്ലും മണ്ണും നിറഞ്ഞ തരിശു ഭൂമിയായി മാറി കഴിഞ്ഞു. ഇവിടെ എന്തു ചെയ്യണമെന്ന അറിയാതെ പകച്ചു നിൽക്കുകയാണ് കർഷകർ. കൊക്കയാർ, ഏന്തയാർ പാലങ്ങൾ തകർന്നതോടെ കുറ്റിപ്ലാങ്ങാട്,വെംബ്ലീ, കനകപുരം, വടക്കേമല ഉൾപ്പെടെയുളള ഗ്രാമങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിൽ തന്നെയാണ്.

സർക്കാർ സഹായം ഒന്നും ലഭ്യമായില്ല; തുണച്ചത് സന്നദ്ധ സംഘടനകൾ

ദുരിതത്തിന് ഇന്ന് ഒരു മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് സർക്കാർ ഭാഗത്തു നിന്നു ഒരു വിധ സഹായവും ലഭ്യമായിട്ടില്ല. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മാത്രമാണ് ധനസഹായം ലഭ്യമായിരിക്കുന്നത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞവർ 2018–ൽ പ്രഖ്യാപിച്ചതു പോലെ 10000 രൂപയുടെ ധനസഹായം എല്ലാ വരും പ്രതീക്ഷിച്ചിരുന്നു. ക്യാംപിൽ പേരു റജിസ്റ്റർ ചെയ്തു കഴിഞ്ഞവർ ഒന്നും ലഭിക്കാതെ നിരാശരായി മടങ്ങുന്നത് ആയിരുന്നു കാഴ്ചകൾ.

വീടുകളുടെ ശുചീകരണം, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ എത്തിച്ചതു സന്നദ്ധ, സാമുദായിക, സാംസ്കാരിക, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സർവീസ് സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു. ആദ്യത്തെ 15 ദിവസത്തോളം ദുരിതാശ്വസ ക്യാംപുകളുടെ നടത്തിപ്പിലും വലിയ പങ്കാളിത്തം വഹിച്ചത് ഇത്തരത്തിൽ സന്നദ്ധസംഘടനകൾ ആയിരുന്നു. ഇപ്പോഴും ചെറുതും വലതു‌മായ സഹായങ്ങൾ പ്രളയബാധിത മേഖലകളിലേക്കു എത്തുന്നുണ്ട്. എന്നാൽ ദുരന്തബാധിതർക്കു സർക്കാർ സഹായം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

കൊക്കയാർ പഞ്ചായത്തിൽ 500ൽ ഏറെ വീടുകളും പെരുവന്താനം പഞ്ചായത്തിൽ 100ൽ ഏറെ വീടുകളുമാണ് കാലവർഷക്കെടുതിയിൽ ഉപയോഗശൂന്യമായത്.

ഏക്കർ കണക്കിന് കൃഷി സ്ഥലങ്ങളും വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ള ജിവനോപാധികളും നഷ്ടമാകുകയും ധാരാളം റോഡുകളും പാലങ്ങളും തകർന്നുപോകുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നും കൂടാതെ വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും കമ്മിറ്റി വിലയിരുത്തി.

ഇടുക്കി ജില്ലയ്ക്കായി അനുവദിച്ചിട്ടുള്ള ഇടുക്കി പാക്കേജ് പദ്ധതിയിൽ ഇത്തരം പുനരുദ്ധാരണ പ്രവൃത്തികൾക്ക് മുൻഗണന നൽകണമെന്നും റീബിൽഡ് കേരള പോലുള്ള വിവിധ പദ്ധതികളിലുൾപ്പെടുത്തി സമഗ്രമായ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നും പ്രളയത്തിൽ തകർന്ന് പോയ കൂട്ടിക്കൽ – വെംബ്ലി – ഉറുമ്പിക്കര – മദാമ്മക്കുളം – കുട്ടിക്കാനം റോഡ്, 35-ാം മൈൽ – ബോയ്‌സ് – കൊടികുത്തി -മേലോരം – ആഴങ്ങാട് – ആനചാരി – ചുഴിപ്പ് – പെരുവന്താനം എന്നീ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുനരുദ്ധരിക്കണമെന്നും ജില്ലാ പഞ്ചായത്ത് കമ്മിറ്റി സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.