സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന്  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തില്‍ ദുരന്തനിവാരണ സേന എത്തും: കാലവര്‍ഷം കനത്താല്‍ പ്രളയസാധ്യത: അതീവ ജാഗ്രതയില്‍

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തില്‍ ദുരന്തനിവാരണ സേന എത്തും: കാലവര്‍ഷം കനത്താല്‍ പ്രളയസാധ്യത: അതീവ ജാഗ്രതയില്‍

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അതിതീവ്ര മഴ സാധ്യതയെ തുടർന്ന് ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ടു കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തില്‍ ദുരന്തനിവാരണ സേന എത്തും. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക.

കാലവര്‍ഷം കൂടി ശക്‌തമായാല്‍ വീണ്ടും പ്രളയത്തിന്‌ സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന്‌ ആശങ്ക.ഒരാഴ്‌ച മുന്‍പേ എത്തുമെന്നു പ്രതീക്ഷിക്കുന്ന കാലവര്‍ഷം നന്നായി പെയ്‌തിറങ്ങുമെന്നാണ്‌ മുന്നറിയിപ്പ്‌. തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ്‌ സമൂഹങ്ങളിലും തെക്ക്‌ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിക്കൊണ്ടിരിക്കുകയാണ്‌്. അറബിക്കടലിലെ ശക്‌തമായ കാറ്റാണ്‌ കാലവര്‍ഷത്തെ പതിവിലും നേരത്തെ കേരളത്തിലെത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ മണ്‍സൂണ്‍ ഏറ്റവും നേരത്തേ എത്തുന്നത്‌ ഇക്കുറിയാകും. സ്വകാര്യ കാലാവസ്‌ഥാ ഏജന്‍സി സ്‌കൈമെറ്റ്‌ 26 നും കാലാവസ്‌ഥാ വകുപ്പു 27 നും സംസ്‌ഥാനത്ത്‌ കാലവര്‍ഷം എത്തുമെന്നുമാണ്‌ പ്രവചിക്കുന്നത്‌. പതിവിലും കൂടുതല്‍ ലഭിച്ച വേനല്‍ മഴയും ഇപ്പോള്‍ പെയ്‌തുകൊണ്ടിരിക്കുന്ന അതിതീവ്രമഴയും ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ്‌ വര്‍ധിപ്പിച്ചിട്ടുണ്ട്‌.
ഒട്ടുമിക്ക ജലസംഭരണികളിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ജലനിരപ്പ്‌ കൂടുതലാണ്‌. കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കൂമ്ബാര മേഘങ്ങള്‍ക്ക്‌ അനുകൂല സാഹചര്യമാണ്‌ ഇപ്പോള്‍ പെയ്യുന്ന അതിതീവ്ര മഴ സൃഷ്‌ടിക്കുന്നത്‌. അങ്ങനെ വന്നാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മേഘവിസ്‌ഫോടനം മിന്നല്‍ പ്രളയം സൃഷ്‌ടിക്കാം

കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 17ന് (ചൊവ്വ) എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 18ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും ഓറഞ്ച് അലര്‍ട്ടുണ്ട്. 19ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്.

തിങ്കളാഴ്ച തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 17തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട്, 18കോട്ടയം, ഇടുക്കി, 19 തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണു യെല്ലോ അലര്‍ട്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി..

2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.

മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.