മുദ്രാവാക്യം വിളിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കു പ്രത്യേക പരിശീലനം നല്‍കിയിരുന്നതായി അന്വേഷണസംഘം; മതവികാരം ആളിക്കത്തിക്കാന്‍ ലക്ഷ്യം; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുദ്രാവാക്യം വിളിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കു പ്രത്യേക പരിശീലനം നല്‍കിയിരുന്നതായി അന്വേഷണസംഘം. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്‌തമാക്കിയത്. “എവിടെ വച്ച്, ആരാണ് പരിശീലനം നല്‍കിയതെന്നു കണ്ടെത്തേണ്ടതുണ്ട്. മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടു. ഇതിനായാണു കുട്ടിയെ ചുമലിലേറ്റി പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചത്. അന്യമതസ്‌ഥരില്‍ മരണഭയം ഉളവാക്കുംവിധവും പൊതുജന സമാധാനത്തിനെതിരായി കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കും വിധവുമായിരുന്നു മുദ്രാവാക്യത്തിലെ വാചകങ്ങള്‍. മൂന്നാം പ്രതിയും മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലില്‍ ഇരുത്തിയ ആളുമായ ഈരാറ്റുപേട്ട നടയ്‌ക്കല്‍ പാറനാനി വീട്ടില്‍ അന്‍സാര്‍ നജീബി(30)ന്റെ പിതാവ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. അന്‍സാറിന് ഈ സംഘടനയുമായി ബന്ധമുണ്ടോയെന്നു പരിശോധിച്ചുവരുകയാണ്”-റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്‌റ്റിലായ ഒന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വണ്ടാനം പുതുവല്‍ വീട്ടില്‍ പി.എ. നവാസും മൂന്നാം പ്രതി അന്‍സാര്‍ നജീബും റിമാന്‍ഡിലാണ്. രണ്ടാം പ്രതിയും പി.എഫ്.ഐ. ജില്ലാ സെക്രട്ടറിയുമായ മുജീബിനെ കണ്ടെത്താനാുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ, മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്നു സ്‌ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു കുട്ടിയുടെ തറവാട്ടു വീട്ടില്‍ പോലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ പോലീസ് സംഘമാണ് ഇന്നലെ ഉച്ചയോടെ പരിശോധനയ്‌ക്കെത്തിയത്. തറവാട്ടു വീടിനോടു ചേര്‍ന്നുള്ള വാടകവീട്ടിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഈ വീട് അടച്ചിട്ട നിലയിലാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും രണ്ടാഴ്‌ചയായി മകനെയും പേരക്കുട്ടിയെയും കണ്ടിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പോലീസിനോടു പറഞ്ഞു.
അതേസമയം സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. റാലിയില്‍ പങ്കെടുക്കുന്നവര്‍ മുദ്രാവാക്യം വിളിച്ചാല്‍ സംഘാടകരാണ് ഉത്തരവാദികളെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് പറഞ്ഞു.
രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ വ്യക്തമാക്കി.