തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി; നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ല; ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാമെന്നും അതിനു സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ കോടതി ഹര്‍ജി തീര്‍പ്പാക്കി.
ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും താത്പര്യമില്ലാത്തവര്‍ക്ക് ജോലി ചെയ്യാമെന്നും വ്യക്തമാക്കിയ സര്‍ക്കാര്‍ അന്നേ ദിവസം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹര്‍ത്താലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കാനും നടപ്പാക്കാനും കേരള ഹൈക്കോടതി തന്നെ നേരത്തെ മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനാവൂ എന്ന ഹൈക്കോടതി മാര്‍ഗനിര്‍ദേശം പാലിക്കാതെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ നിയമമായി മാറിയിട്ടില്ലെന്നും ബില്‍ നിര്‍ദേശമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ തലത്തില്‍ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുന്നത്. സംയുക്ത ട്രെയ്ഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.