കടത്തിൽ മുങ്ങി നിൽക്കുന്ന സർക്കാരിന് എട്ടിന്റെ പണികൊടുത്ത് മന്ത്രിമാർ ;മന്ത്രിമാരുടെ ഭാര്യമാരും മക്കളും ഷോപ്പിങ്, സിനിമ, വിവാഹം, കുട്ടികളെ സ്‌കൂളിലെത്തിക്കല്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ തുടങ്ങിയ യാത്രകൾക്കായി ആശ്രയിക്കുന്നത് സർക്കാർ വാഹനങ്ങളെ ,മന്ത്രി കുടുംബാംഗങ്ങൾ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ചട്ടമുണ്ടെങ്കിലും ഒന്നും പാലിക്കപെടുന്നില്ല
സ്വന്തം ലേഖിക
തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടെങ്കിലും എല്ലാം വെറുതെ എന്ന മട്ടിലാണ് സർക്കാരിന്റെ പോക്ക് .സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ആവശ്യത്തിനായി ചിലവാക്കുന്ന ഓരോന്നിനും കണക്കുകള്‍ കൃത്യമായിരിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ആ സര്‍ക്കാരിന് പോലും ഇന്ന് അറിയാത്ത കാര്യമുണ്ട്, സംസ്ഥാന സര്‍ക്കാരിന് ആകെ എത്ര കാറുണ്ടെന്ന്. വാങ്ങിക്കൂട്ടിയ കാറുകളുടെ എന്നതില്‍ പ്രത്യേകിച്ച് കണക്കോ കാര്യങ്ങളോ ഒന്നുമില്ല. ഇന്ധനവില സാധാരണക്കാരനെക്കാള്‍ സര്‍ക്കാരിനെയാണ് ബാധിക്കുന്നത് എന്ന് പോലും തോന്നും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വകുപ്പുകളും കമ്മിഷനുകളും അതോറിറ്റികളും തുടങ്ങി സകല ഭരണകേന്ദ്രങ്ങളും കണക്കില്ലാതെ കാര്‍ വാങ്ങിക്കൂട്ടിയതാണ് സര്‍ക്കാരിന്റെ കണക്കുതെറ്റിച്ചത്. ഭരണച്ചെലവിന്റെ നല്ലൊരു പങ്കും പോകുന്നത് കാര്‍ വാങ്ങാനും ഇന്ധനം നിറയ്ക്കാനും ടയര്‍ മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കും ചെലവാകുകയാണ്.
ടൂറിസം വകുപ്പ് കാറു വാങ്ങി മറ്റുള്ളവര്‍ക്ക് നല്‍കുന്ന രീതി അട്ടിമറിക്കപ്പെട്ടു. പലരും ഇഷ്ടത്തിന് കാറുകള്‍ വാങ്ങി. സ്വാധീനം കാരണം മുകളിലുള്ളവര്‍ ഇതിനെല്ലാം അനുമതിയും നല്‍കി.3 വര്‍ഷം മുന്‍പ് സംസ്ഥാനം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയില്‍പെട്ടപ്പോള്‍ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി കാര്‍ വാങ്ങല്‍ കുറയ്ക്കാനും നിലവിലെ കാറുകള്‍ പുനര്‍വിന്യസിക്കാനും ധനമന്ത്രി ടി.എം.തോമസ് ഐസക് തീരുമാനിച്ചിരുന്നു.
പിണറായി സര്‍ക്കാരിന്റെ ആദ്യ കാലത്ത് ഇത് ഏതാണ്ട് നടന്നിരുന്നു. എന്നാല്‍ ഭരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എല്ലാം തെറ്റി. തോന്നിയതു പോലെ പലരും കാര്‍ വാങ്ങി.
കാര്‍ വാങ്ങലിലെ മിതവ്യയം നടപ്പാക്കാനായി സര്‍ക്കാരിന്റെ കാറുകളുടെ എണ്ണം തോമസ് ഐസക്കിന്റെ കാലത്ത് തേടിയെങ്കിലും കണക്ക് ഒരിടത്തുമില്ലായിരുന്നു. തുടര്‍ന്ന് കണക്കെടുപ്പിനായി ധനവകുപ്പിന്റെ വെബ്‌സൈറ്റില്‍ വീല്‍സ് എന്ന പേരില്‍ പേജ് തുറന്നു. എല്ലാ വകുപ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കാറുകളുടെ വിവരം അപ്‌ലോഡ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. വര്‍ഷം 3 കഴിഞ്ഞെങ്കിലും കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല.
മന്ത്രി കെ.എന്‍.ബാലഗോപാല്‍ കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കും മുന്‍പ് ഇതു പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പല വകുപ്പുകളും ആവശ്യത്തിലേറെ കാറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കണ്ടെത്തിയാല്‍ അത് പലര്‍ക്കും പ്രശ്‌നമാകും. അതുകൊണ്ട് തന്നെ അട്ടിമറിക്കുകയാണ് ധന വകുപ്പിന്റെ തീരുമാനം.
കെഎസ്‌ഇബിയിലെ വാഹനം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിക്കുന്നത് ആ വകുപ്പിലെ മാത്രം കാര്യമല്ല. എല്ലാ വകുപ്പുകളുടെയും കീഴിലെ സ്ഥാപനങ്ങളില്‍നിന്ന് ആവശ്യത്തിനും അനാവശ്യത്തിനും മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ വാഹനം ഉപയോഗിക്കുന്നുണ്ട്. പൊലീസില്‍നിന്നും അഗ്‌നിരക്ഷാസേനയില്‍നിന്നും ആഭ്യന്തര മന്ത്രിയുടെ ഓഫിസിലേക്ക് വാഹനം നല്‍കും.
ഷോപ്പിങ്, സിനിമ, വിവാഹം, കുട്ടികളെ സ്‌കൂളിലെത്തിക്കല്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്രകള്‍ക്കു സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് 2008 ല്‍ ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും ഫലം കണ്ടില്ല. മന്ത്രി പത്‌നിക്ക് ജോലിക്ക് പോകാനും വരാനും വേണ്ടി കൊച്ചിയില്‍ സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുന്നുവെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതിനെല്ലാം കാരണം അധികാര കേന്ദ്രത്തിലുള്ളവരുടെ കുടുംബ സ്‌നേഹമാണെന്നതാണ് വസ്തുത.
വീട്ടില്‍നിന്ന് ഓഫിസിലേക്കും തിരിച്ചും ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, മറ്റു സ്വകാര്യയാത്രകള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. അങ്ങനെ ഉപയോഗിക്കേണ്ടി വന്നാല്‍ കിലോമീറ്ററിന് നിശ്ചിത തുക സര്‍ക്കാരിലേക്ക് അടയ്ക്കണം.
വകുപ്പു സെക്രട്ടറി, കമ്മിഷണറേറ്റിലെ കമ്മിഷണര്‍, കലക്ടര്‍, ജില്ലാ ജഡ്ജി മുതല്‍ മുകളിലേക്കുള്ള ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, ആഭ്യന്തര വകുപ്പില്‍ എസ്‌പി മുതല്‍ മുകളിലേക്കുള്ളവര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുതല്‍ മുകളിലേക്കുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍, സഹകരണ സൊസൈറ്റികളിലെ രജിസ്റ്റ്രാര്‍, ചീഫ് എന്‍ജിനീയര്‍മാര്‍, വകുപ്പു മേധാവികള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ്, സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്കാണ് വീട്ടില്‍നിന്ന് ഓഫിസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളത്.