ഗൂഗിൾ മാപ് നോക്കി യാത്ര തുടങ്ങിയ  സംഘം ചെന്ന് വീണത് പുഴയിൽ , ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്

ഗൂഗിൾ മാപ് നോക്കി യാത്ര തുടങ്ങിയ സംഘം ചെന്ന് വീണത് പുഴയിൽ , ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്

കൊണ്ടാഴി: ദൂരയാത്രയ്‌ക്കും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുമുള്ള യാത്രയ്‌ക്ക് ആളുകൾ കൂടുതലായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്. എന്നാല്‍ ചിലപ്പോഴൊക്കെ ഗൂഗിൾ മാപ് നേർവഴി കാണിച്ച് തരുമെന്ന് മാത്രമല്ല പലപ്പോഴും ഇത് ദുരന്തത്തില്‍ കലാശിക്കാറുണ്ട്. കഴിഞ്ഞദിവസം ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറില്‍ പുറപ്പെട്ട യാത്രസംഘത്തിന് ജീവന്‍ തിരിച്ച്‌ കിട്ടിയത് തലനാരിഴയ്ക്കാണ്. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് പുഴയില്‍ വീണത്.

പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയാണ് സെബാസ്റ്റ്യന്റെ അഞ്ചംഗ കുടുംബം ആശ്രയിച്ചത്. മാപ്പില്‍ കാണിച്ച വഴികളിലൂടെയായിരുന്നു യാത്ര.
എന്നാല്‍ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തെ പുഴയിലേക്കു കൂപ്പുകുത്തുകയായിരുന്നു വണ്ടി. ഇരുട്ടായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഒഴുക്കില്‍പ്പെട്ടതോടെ വണ്ടി മറിഞ്ഞു. സെബാസ്റ്റ്യനും കുടുംബത്തിനും അപകടമൊന്നും സംഭവിച്ചില്ലെങ്കിലും കാര്‍ രാത്രി ഏറെ വൈകിയും കരകയറ്റാന്‍ സാധിച്ചിരുന്നില്ല.

സെപ്തംബറില്‍ ഗൂഗിള്‍മാപ്പ് നോക്കി കാറില്‍ കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് വന്ന ഒരു കുടുംബത്തിന് ഇത്തരത്തില്‍ വഴിതെറ്റി കുളപ്പടവിലെത്തിയിരുന്നു. കാര്‍ കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിലാണ് ചെന്നെത്തിയത്. ആഴമേറിയ ചിറയാണ് ഇവിടം. പയ്യന്നൂര്‍ ഭാഗത്തു നിന്ന് ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംഗ്ഷനില്‍ നിന്ന് കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു.ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍ നാല് ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ്‌ ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. കാര്‍ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് അന്ന് കാര്‍ തിരിച്ചുകയറ്റിയത്.

Tags :